തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കും. തങ്ങൾക്ക് നേരിയുണ്ടായ ആക്രമണം ആസൂത്രതമാണെന്ന് ഇഡി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും മൊബൈൽ സന്ദേശങ്ങളും പരിശോധിക്കും. തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്ന് എസ്ഐടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ എസ്ഐടി സംഘം ആക്രമണത്തിനിരയായ ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡിയടക്കം ഏഴ് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ആകെ 26 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നാണ് വിവരം.
പിടിയിലായവരിൽ ഭൂരിഭാഗവും താഴെതട്ടിലുള്ള സിപിഎം പ്രവർത്തകരാണ്. എന്നാൽ പാർട്ടിയിലെ ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.
Tags : cpm attack ed officials