പുതിയ സർക്കാരിന്റെ ആദ്യ പരിഗണന നെൽകർഷകരുടെ പ്രശ്നങ്ങളിലായിരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. ഇതിനായുള്ള മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രിതന്നെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇതോടൊപ്പം പൊതുവായ പ്രശ്നങ്ങളിലും കർഷകർക്ക് കരുത്തും കരുതലുമാകുമെന്നും ഇന്നലെ കോട്ടയത്തെ ദീപിക കേന്ദ്ര ഓഫീസിലെത്തിയ മന്ത്രി പറഞ്ഞു.
നെൽകർഷകർക്കു സംഭരണവേളയിൽ പണം നല്കുന്ന കാര്യത്തിലും തൃപ്തികരമായ പരിഹാരമുണ്ടാകും. പിആർഎസ് വഴി വില നൽകുന്ന സംവിധാനം പൂർണ പരാജയമാണ്. രണ്ടു ബാങ്കുകൾക്ക് ഇതിൽ ചുമതയുണ്ടെങ്കിലും അവർ പിന്നോട്ടു മാറുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മന്ത്രിമാരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷിവകുപ്പും യോഗങ്ങൾ ചേർന്ന് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നല്കിയിട്ടുണ്ട്. മുഖ്യമന്ത്രി കാര്യങ്ങൾ ഏകോപിക്കാനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
കാർഷിക മേഖലയിലെ രണ്ടാമത്തെ പ്രശ്നം റബറാണ്. ഇപ്പോൾ വില മെച്ചമാണെങ്കിലും സീസണ് മാറുന്പോൾ വില കുറയുകയാണ് പതിവ്. അതിനാൽ വില സ്ഥിരതയുണ്ടാവണം. 250 രൂപയിൽ കൂടുതൽ വില ഷീറ്റ് റബറിന് ഉറപ്പാക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഏറെപ്പേർ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. അവരെ സഹായിക്കുന്ന പദ്ധതികളും ആവിഷ്കരിക്കും.
◄ കൃഷിയും ജലവിതരണവും
ജലവകുപ്പും കൃഷിവകുപ്പും തമ്മിലുള്ള സഹകരണത്തിലുടെ കാർഷിക മേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കാനാകും. ഈ വകുപ്പുകളിലെ പല പദ്ധതികളും നിർജീവമാണ്. ഫണ്ടിന്റെ അപര്യാപ്തതയുമുണ്ട്. മുൻകാലങ്ങളിൽ ജലസേചനം കാർഷികോത്്പാദന വർധനയ്ക്ക് ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. ഈ പദ്ധതികൾ പുനരുജ്ജീവിപ്പിക്കും.
◄ കനാലുകളുടെ സംരക്ഷണം
സംസ്ഥാനത്തെ എല്ലാ കനാലുകളും ശുദ്ധീകരിക്കും. ഇപ്പോഴുള്ള കനാലുകൾ ദീർഘിപ്പിക്കും. കനാലുകളിലെ വെള്ളം കാർഷിക മേഖലയ്ക്കു ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റും. കനാലിൽ വെള്ളം സുലഭമാകുന്പോൾ സമീപ കിണറുകളിലും വെള്ളം ലഭിക്കും. ജലത്രോസുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പൈപ്പ് വെള്ളം കൊടുക്കാൻ സാധിക്കുന്ന പദ്ധതികളും പരമാവധി നടപ്പിലാക്കും.
◄ ചെളിയും മണലും പരിമിതി
ജലസ്രോതസുകളിലെ ചെളി നീക്കംചെയ്യുന്നത് പരിഗണിക്കും. ഡാമുകളിൽ നിന്നും മണൽ വാരലുമായി ബന്ധപ്പെട്ടു നല്കിയിരിക്കുന്ന എല്ലാ കരാറുകളും പരിശോധിക്കും. കരാറുകൾ സുതാര്യമാണോ സംസ്ഥാനത്തിന് ഉപകരിക്കുന്ന വിധമാണോ എന്ന് നോക്കും. മണൽവാരലുമായി ബന്ധപ്പെട്ടു മറ്റു വകുപ്പുകളുമായുള്ള തടസങ്ങൾ അതാതു വകുപ്പു മന്ത്രിയുമായി സംസാരിച്ചു പരിഹരിക്കും.
◄ കുടിവെള്ള പ്രശ്നം
പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുന്നതിനു മുൻഗണന നല്കും. പദ്ധതികളുടെ നടപ്പാക്കലി ലെ അപാകതമൂലമാണ് കുടിവെള്ളത്തിനു പ്രതിസന്ധി നേരിടുന്നത്. ജൽജീവൻ മിഷന്റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ജോലികൾ പാതിവഴിയിലാണ്. ഉപയോക്താക്കൾ വെള്ളം കിട്ടിയ അന്നു മുതൽ പണം അടച്ചാൽ മതി. ഓരോ ജില്ലയിലും റിവ്യു മിറ്റിംഗുകൾ വിളിച്ചു ചേർത്തു പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കും.
◄ മുല്ലപ്പെരിയാർ ആശങ്ക
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിലെ ജനങ്ങൾക്കു സുരക്ഷ, തമിഴ്നാട്ടിലെ ജനങ്ങൾക്കു വെള്ളം എന്നതാണ് ഈ സർക്കാരിന്റെയും നിലപാട്. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് കേരളത്തിന്റെ അടിസ്ഥാന നിലപാട്.
◄ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാടാണ്. ന്യൂനപക്ഷ അവകാശ സംരക്ഷണം ഉറപ്പാക്കും. വൈകാതെ ഇക്കാര്യത്തിൽ സർക്കാർ ഉന്നതതല ചർച്ചകളും തുടർന്ന് അനുകൂലമായ നടപടികളുമെടുക്കും.
◄ ഭവനനിർമാണ പദ്ധതി
ശന്പളം കൊടുക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് ഭവന നിർമാണ വകുപ്പിലുള്ളത്. ബജറ്റ് സപ്പോർട്ട് കൂടുതലായി നല്കി ഹൗസിംഗ് ബോർഡിനെ കാര്യക്ഷമാക്കും.
◄ വന്യജീവികളിൽനിന്ന് സുരക്ഷ
വന്യജീവി ആക്രമണവിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തും. വനം അതിർത്തികളിൽ ആവശ്യമായ പ്രതിരോധം തീർക്കും. കാട്ടുപന്നിയെ വെടിവയ്ക്കുന്ന കാര്യത്തിൽ കേന്ദ്രവുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും.