നരേന്ദ്ര മോദി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റീസ് അനു ഗ്രോവർ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും. ഇതുസംബന്ധിച്ച വിജ്ഞാപനം ഡൽഹി ഹൈക്കോടതി പുറത്തിറക്കി.
2024 പബ്ലിക് എക്സാമിനേഷൻ ആക്ടിന് കീഴിൽ വരുന്ന മുഴുവൻ കുറ്റങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡൽഹിയിലെ റോസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രവർത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപിച്ചത്.
നീറ്റ് പരീക്ഷ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിച്ചതിന് പിന്നാലെയാണ് പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ചോദ്യപ്പേപ്പർ ചോർച്ചകളിൽ ഉൾപ്പെട്ട പ്രതികൾക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന തുടർച്ചയായ നടപടികളുടെ ഭാഗമാണിതെന്നും യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
അതേസമയം ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിജെപിയും പ്രതിപക്ഷവും. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം യഥാർഥ പരിഹാരമല്ലെന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സിജെപി വക്താവ് അഷുതോഷ് രംഗ പ്രതികരിച്ചു.
Tags : NEET exam question paper leak Modi court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash