വാഷിംഗ്ടൺ ഡിസി: ഇറാനെതിരെ ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താൻ ഇതുവരെ തയാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സേന ഇറാനിൽ ഇറങ്ങിയുള്ള ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ആശങ്ക ട്രെഹ്റാനിൽ നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനിൽ കാലുകുത്തിയാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നതിനിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം. പശ്ചിമേഷ്യയിൽ സാഹചര്യം വഷളായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആക്രമണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
അതേസമയം പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ മേഖലയിൽ തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'കണ്ണിന് പകരം കണ്ണ്' എന്ന നയമാണ് തങ്ങളുടേതെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് ‘കണ്ണിന് പകരം തല' എന്നതാണ് ഇനി നയമെന്ന് അമേരിക്ക വ്യക്തമാക്കി.
Tags : Trump Iran military action Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash