പ്രതീകാത്മക ചിത്രം
കോഴിക്കോട്: ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന പശ്ചാത്തലത്തിൽ മലബാർ മേഖലയിലെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സെപ്റ്റംബർ 17 മുതൽ 30 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രധാന റൂട്ടുകളിൽ അധിക സർവീസുകൾ നടത്താൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
റദ്ദാക്കപ്പെടുന്ന ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ മുൻകൂട്ടി വിലയിരുത്തി യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിൽ ബസ് സർവീസുകൾ ഏർപ്പെടുത്താനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പതിനഞ്ച് ദിവസത്തിനകം കെഎസ്ആർടിസി എംഡി കമ്മീഷനെ അറിയിക്കണം. അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.
ട്രെയിൻ സർവീസുകളിലെ താൽക്കാലിക നിയന്ത്രണം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യാത്രക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം സാഹചര്യത്തിൽ യാത്രാ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ ഫലപ്രദമായി വിന്യസിക്കണമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : KSRTC Train HumanRightsCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs