മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുനാളിനും മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുഞായർ തിരുനാൾ ഏപ്രിൽ ഒമ്പതു മുതൽ 12 വരെയാണ്. എട്ടാമിടം 17 മുതൽ 19 വരെയും.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മലയാറ്റൂർ പള്ളി വികാരിയും കുരിശുമുടി വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ടും ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ പോലീസിന്റെ സേവനം ഉണ്ടാകും. ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ ഫയർഫോഴ്സും സ്കൂബ ടീമും ഉണ്ടാകും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകിയിട്ടുണ്ട്.
തീർഥാടകർക്കായി മുഴുവൻ സമയങ്ങളിലും മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിവാരത്ത് മാർത്തോമാശ്ലീഹയുടെ രൂപത്തിന് സമീപവും ഒന്നാം സ്ഥലത്തും കുരിശുമുടിയിലും ഡോക്ടർമാരും നഴ്സും അടങ്ങുന്ന മെഡിക്കൽ സംഘമുണ്ടാകും.
മലകയറുന്നതിനിടെ തീർഥാടകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്ട്രെച്ചറിന്റെ സഹായത്തോടെ ഉടൻ അടിവാരത്തേക്ക് എത്തിക്കാൻ കുരിശുമുടിയിലെ വിവിധ ഭാഗങ്ങളിൽ വോളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്.
ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പുതുഞായർ തിരുനാളിന്റെ എട്ടാമിടം വരെ മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാകും. പ്രാഥമിക ശുശ്രൂഷകൾക്കുള്ള മരുന്നുകളും മെഡിക്കൽ സംഘത്തിൽനിന്ന് ലഭ്യമാണ്. തീർഥാടകർക്ക് ഇൻഷ്വറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ ഒമ്പതിന് രാവിലെ ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് പുതുഞായർ തിരുനാളിന് കൊടിയേറ്റും. കുരിശുമുടിയിൽ വൈകിട്ട് 5.30 നാണ് കൊടി ഉയർത്തുന്നത്.
ബൈബിൾ കൺവൻഷൻ 26 മുതൽ
മലയാറ്റൂർ തിരുനാളിനൊരുക്കമായ 43 -ാമത് ബൈബിൾ കൺവൻഷൻ ഈമാസം 26, 27, 28 തീയതികളിൽ നടക്കും.
26 ന് വൈകുന്നേരം അഞ്ചിന് എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജോസ് പുതിയേടത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ദർശന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാങ്കുന്നേൽ കൺവൻഷൻ നയിക്കും. ദിവസവും ജപമാല, വിശുദ്ധ കുർബാന, തിരുവചന സന്ദേശം, പരിശുദ്ധ കുർബാനയുടെ ആരാധന ആശീർവാദം എന്നിവ ഉണ്ടാകും.
വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവൻഷൻ. കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടാകും.
Tags : Malayattoor welcome pilgrims