കോട്ടയം: തലയോലപ്പറമ്പിൽ അധ്യാപികയുടെ കഴുത്തിൽ നിന്നു സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി രജീഷ് സി.റ്റി (39) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച മേതിപാറ, രാമമംഗലം ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഫെബ്രുവരി 24ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. എറണാകുളം-ഏറ്റുമാനൂർ റോഡിലെ വടയാർ വരിക്കാംകുന്ന് ഭാഗത്ത് വച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ രണ്ടര പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്. സ്കൂട്ടറിൽ യാത്ര ചെയ്ത അധ്യാപികയുടെ പിന്നാലെ ബൈക്കിൽ എത്തി മാല കവർന്ന് പ്രതി മുങ്ങുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചാരനിറത്തിലുള്ള ഫുൾകൈ ടി ഷർട്ട് ധരിച്ച് ബൈക്ക് ഓടിച്ചെത്തിയ ആളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വാഹന നമ്പർ സ്ഥിരീകരിച്ച് ഫോൺ ലൊക്കേഷൻ അടിസ്ഥാനമാക്കി പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു. പ്രതി ഒളിപ്പിചിരുന്ന മാലയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 27നും ഇയാൾ സമാന രീതിയിൽ വൈക്കം സ്വദേശിനിയുടെ മാല കവർന്നിരുന്നു. തലയോലപ്പറമ്പ് ഭാഗത്ത് നിന്നും മോഷ്ടിച്ചെടുത്ത ബൈക്കാണ് ഈ കവർച്ചയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്നത്. വാഹന മോഷണം ഉൾപ്പടെയുള്ള അഞ്ചോളം കേസിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : theft arrest kerala police