അഗസ്റ്റിൻ സഹോദരങ്ങൾ (File Photo)
കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതിയും ഇന്ന് തീരുമാനിക്കും.
വഞ്ചനാക്കേസ് മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുള്ളതല്ല എന്നാണ് അഗസ്റ്റിന്‍ സഹോദരങ്ങളുടെ വാദം. ഇക്കാര്യത്തിലും കോടതി ഇന്ന് വിധി പറയും. മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
ആവശ്യം മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെ ഉന്നയിക്കാന്‍ നിര്‍ദേശിച്ചാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഹര്‍ജി തള്ളിയത്. തുടര്‍ന്ന് ഒന്നാം പ്രതിയായ റോജി അഗസ്റ്റിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും ഹാജരായില്ല.
ഇതോടെ മറ്റ് പ്രതികള്‍ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനില്‍ക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഹാജരാകാതിരുന്നതോടെയാണ് കോടതിയുടെ വിമര്‍ശനം.
വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്‍റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള്‍ മലബാര്‍ ടിംബേഴ്‌സ് ഉടമ എം.എം. അലിയാരുടെ പരാതിയില്‍ അമ്പലമേട് പൊലിസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.
Tags : MuttilTreeCutting Accused Permission VideoConference