ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതിയെന്ന് സംശയിക്കുന്ന സജിയുടെ വൈദ്യ പരിശോധന പൂർത്തിയായി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.
തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു.
പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.