ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മ മേരിക്കുട്ടിയേയും സഹോദരൻ റെജിയേയും കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ മൊഴി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
ഇരുവരെയും കൊലപ്പെടുത്താൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് ചൊവ്വാഴ്ച ഉച്ചയോടെ സജിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പോലീസ് സജിയുടെ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
വീടിന് പിന്നിലുള്ള മലഞ്ചെരുവിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഇന്ന് ഉച്ചയോടെ അവിടെ നിന്ന് താഴേയ്ക്ക് ഇറങ്ങിവരുന്നതിനിടെ മഫ്തിയിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയ്ക്കായി രാവിലെ മുതൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഒമ്പതു മുതലാണ് നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരെ കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പോലീസ് പുരയിടത്തിൽ നടത്തിയ തെരച്ചിലിൽ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുമ്പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇതു സംബന്ധിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Tags : murder case nedumkandam arrest