തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് പ്രഖ്യാപനമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും അദേഹം ആരോപിച്ചു.
ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.