കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി ഇടതുപക്ഷം ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.
ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ പാതയിലാണ്. രാഹുല്‍ ഗാന്ധിയുടെ ഇടതുപക്ഷ വാദം തികച്ചും പരിഹാസ്യമാണെന്നും എറണാകുളം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയെ അനുവാദരഹിതമായി സമീപിച്ചുകൂടെന്ന നിലപാടാണുള്ളത്. വിവിധതരം വര്‍ഗീയതയെ സമീകരിക്കുന്ന രീതിയല്ല സിപിഎമ്മിന്. ആര്‍എസ്എസ് ഭീഷണിക്കെതിരായി ഏതെങ്കിലും സംഘടനകള്‍ നിലപാട് സ്വീകരിച്ച് ഇടതുപക്ഷം വിജയിക്കണമെന്ന് ആഗ്രഹിച്ചാല്‍ ആ തീരുമാനമെടുക്കാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്.
ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തെ സിപിഎം അംഗീകരിക്കുന്നില്ല. നാളെ ആര്‍എസ്എസിനെതിരായ രാഷ്ട്രീയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന സാങ്കല്പിക ചോദ്യത്തിന് ഇന്നു മറുപടിയില്ല.
രാഷ്ട്രീയ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ നാടിന്റെ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സമീപനം സന്ദര്‍ഭോചിതമായി സ്വീകരിക്കും -എം.എ. ബേബി പറഞ്ഞു.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് യുഡിഎഫ് കൂട്ടായി തീരുമാനിച്ചിട്ടുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ നാളെ സതീശന് എന്തു പറയുന്നുവെന്ന് നോക്കിയിട്ടു പ്രതികരിക്കാമെന്നും ബേബി കൂട്ടിച്ചേർത്തു.
Tags : No agreement M.A. Baby SDPI Kerala Assembly Election Niyama Sabha Election