കോട്ടയം: സിവിൽ സപ്ലൈസ് കോർപറേഷന് വലിയ ബാധ്യതകളുണ്ടെങ്കിലും നെൽകർഷകരുടെ കുടിശിക കൊടുത്തുതീർക്കുന്നതിനു മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. വിലക്കയറ്റം പിടിച്ചുനിർത്താനാവശ്യമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കുമെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു. കോട്ടയം ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിയതായിരുന്നു മന്ത്രി. താൻ കഴിഞ്ഞ ദിവസം ചാർജെടുത്തതേയുള്ളൂ.
നെല്ലുസംഭരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൃഷിമന്ത്രിയും സഹകരണ മന്ത്രിയും താനും ചേർന്ന് ഒരു യോഗം കഴിഞ്ഞു. അതിന്റെ തുടർച്ചയായി മുഖ്യമന്ത്രിതന്നെ യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആ യോഗത്തിൽവച്ച് കൃത്യമായ പദ്ധതി തയാറാക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെല്ലുസംഭരണ വകയിലും മാർക്കറ്റ് ഇടപെടൽ വകയിലും നല്ലൊരു തുക കുടിശികയായിട്ടുണ്ട്. കേരള ബാങ്ക് അധികൃതരുമായി കഴിഞ്ഞദിവസം സംസാരിച്ചു. നെല്ല് സംഭരിച്ച വകയിൽ മാത്രം കേരള ബാങ്കിനു കൊടുക്കാനുള്ളത് 800 കോടി രൂപയാണ്. ഫെഡറൽ ബാങ്കിനും കനറ ബാങ്കിനും പണം നൽകാനുണ്ട്. എറ്റവും മുൻതൂക്കം നൽകുന്നത് നെല്ല് സംഭരിച്ച വകയിൽ കർഷകർക്കു കൊടുക്കാനുള്ള കുടിശിക നൽകുന്നതിനാണ്. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കർഷകർക്ക് പണം നൽകും.
കേന്ദ്രസർക്കാർ നെല്ലിന് കൂട്ടിയ താങ്ങുവില കർഷകർക്കു ലഭ്യമാക്കുന്നതു സംബന്ധിച്ച് കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. നെല്ലിന് രാജ്യത്ത് ഏറ്റവുംകൂടുതൽ താങ്ങുവില നൽകുന്നത് കേരളമാണ്. കേന്ദ്രം കൂട്ടുന്ന താങ്ങുവില വർധന കർഷകർക്ക് ലഭിച്ചിട്ടില്ലെന്നതു സംബന്ധിച്ച പരാതി പരിശോധിക്കും. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രം കൂട്ടുന്നതനുസരിച്ച് കർഷകർക്ക് വില വർധിപ്പിച്ചു നൽകിയിരുന്നു.
നിലവിൽ അതു സംബന്ധിച്ച ആലോചനകൾ തുടങ്ങിയിട്ടുണ്ട്. വേണ്ടിവന്നാൽ വിലവർധന നടപ്പാക്കും. തീർച്ചയായും കർഷകർക്ക് ന്യായമായ വില കിട്ടണം. ഇപ്പോൾ മുന്തിയ പരിഗണന സംഭരിക്കുന്ന നെല്ലിന്റെ വില കർഷകരുടെ കൈകളിൽ എത്രയും പെട്ടെന്ന് എത്തിക്കുന്നതിനാണ്.
മാവേലി സ്റ്റോറുകളും പൊതുവിതരണ സംവിധാനവും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷന് വലിയ തോതിലുള്ള ബാധ്യതയാണ് നിവിലുള്ളത്. എങ്കിലും മാവേലി സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും മുൻഗണന നൽകും.
വലിയ പ്രതീക്ഷയാണ് ജനങ്ങൾ യുഡിഎഫിൽ അർപ്പിച്ചിരിക്കുന്നത്. 102 സീറ്റും വലിയ ഭൂരിപക്ഷങ്ങളും അതാണ് സൂചിപ്പിക്കുന്നത്.
അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ടുവരും. കേരളം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കൊണ്ടുവരിക എന്നതാണ് ലക്ഷ്യംവച്ചിരിക്കുന്നത്.
വന്യജീവി ആക്രമണത്തിലായാലും കാർഷിക പ്രതിസന്ധിയിലായാലും കുട്ടികളുടെ വിദേശ കുടിയേറ്റത്തിലായാലും എല്ലാം ഒരു ബദൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരുക എന്ന ഉത്തരവാദിത്വം നിറവേറ്റുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ മന്ത്രി അനൂപ് ജേക്കബിനെ സ്വീകരിച്ചു.