എറണാകുളം: എല്ലാ കാര്യങ്ങളിലും പ്രതിഷേധിക്കുന്നത് ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും മുദ്രാവാക്യം വിളികളല്ല, മറിച്ച് ചർച്ചകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന് ആവശ്യമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിന്ദാബാദ്', 'മുർദാബാദ്' വിളികളിലൂടെ എല്ലാത്തിനെയും എതിർക്കുന്ന ശൈലി ഭാരതീയമല്ല. ആദിശങ്കരൻ വിഭാവനം ചെയ്തത് എല്ലാവരെയും ഉൾക്കൊള്ളുന്ന സംവാദത്തിന്റെ സംസ്കാരമാണെന്നും ഗവർണർ ഓർമിപ്പിച്ചു. ആദിശങ്കരന്റെ ജന്മദിനം മറ്റു പല സംസ്ഥാനങ്ങളിലും വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ, കേരളത്തിൽ ഇത് ഒരു ഔദ്യോഗിക സംസ്ഥാന പരിപാടിയായി മാറാത്തതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
സർവകലാശാലയിൽ എത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഗവർണർ മടങ്ങിയപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായി എബിവിപി പ്രവർത്തകരും മുദ്രാവാക്യം വിളികളുമായി എത്തിയതോടെ ക്യാമ്പസിൽ നേരിയ സംഘർഷാവസ്ഥ നിലനിന്നു.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും കൈയടിക്കണമെന്നും, പ്രസംഗം കഴിയുന്നത് വരെ ആരും പുറത്തുപോകരുതെന്നും നിർദേശിച്ചു കൊണ്ട് സർവകലാശാല നേരത്തെ പുറത്തിറക്കിയ സർക്കുലർ വലിയ വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അധികൃതർ ഈ സർക്കുലർ പിൻവലിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ സന്ദർശനവും തുടർന്നുള്ള പരാമർശങ്ങളും ശ്രദ്ധേയമാകുന്നത്.
ശങ്കരാചാര്യരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഗവർണർ വേദിയിലേക്ക് എത്തിയത്. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ഗേറ്റിൽ വെച്ച് തടയുകയായിരുന്നു. ഗവർണർ എത്തിയപ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങിയപ്പോഴും എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഗവർണർ തിരിച്ചുപോകുമ്പോൾ പിന്തുണയുമായി എബിവിപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
Tags : Governor Rajendra Arlekar Keralam Sanskrit University SFI ABVP Latest News