തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം.
കൊല്ലം വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും പ്രതിഭാഗം വാദിച്ചു.
ഗൂഢാലോചനയിൽ ഉൾപ്പെടെ തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദം. ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് എസ്ഐടി അറിയിച്ചു. ദ്വാരപാലക കേസിൽ രണ്ട് പേരെയും, കട്ടിളപ്പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.