തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നൽകിയ കത്തിലൂടെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇ, കുവൈത്ത്, ഇറാൻ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും കത്തിൽ പറയുന്നു.
നിലവിലെ യുദ്ധസമാനമായ സാഹചര്യം അവരിൽ വലിയ ഉത്കണ്ഠയും ഭീതിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ച് ഇവർ വളരെയേറെ ആശങ്കാകുലരാണെന്ന് അവരിൽ നിന്നും തനിക്ക് ലഭിക്കുന്ന ഫോൺ സന്ദേശങ്ങൾ സൂചിപ്പിക്കുന്നതായും രമേശ് ചെന്നിത്തല നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
പ്രവാസികളുടെ നാട്ടിലുള്ള ബന്ധുക്കളും കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോവുകയാണ്. ഗൾഫ് മേഖലയിലുള്ള മലയാളികൾക്ക് സുരക്ഷിതത്വബോധവും ആശ്വാസവും നൽകുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ആവശ്യമുള്ളവർക്ക് ശരിയായ സഹായം ഉറപ്പാക്കുന്നതിനും സമയബന്ധിതമായ പിന്തുണയും മാർഗനിർദേശവും നൽകുന്നതിനും ഈ രാജ്യങ്ങളിലെ എല്ലാ ഇന്ത്യൻ എംബസികളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണെന്നും ചെന്നിത്തല കത്തിലൂടെ വ്യക്തമാക്കി.