ചങ്ങനാശേരി: നൂറുകണക്കിനു പ്രതിഭകളെ ഉന്നതസ്ഥാനീയരാക്കി മാറ്റിയ സെന്റ് ബെർക്കമാൻസ് കോളജ് രാജ്യത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന ഡോ.കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൺവയൺമെന്റിന്റെയും ബർക്കുമാൻസ് സെന്റര്‍ ഫോർ എമർജിംഗ് ടെക്നോളജീസിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
നൂറു വർഷം മുന്‍പ് 1922ൽ പരിമിതികളുടെ കാലത്തു തുടക്കമിട്ട ഈ വിദ്യാഭ്യാസ സ്ഥാപനം തലമുറകൾക്കു വെളിച്ചം പകർന്ന് ഇന്നു സ്വയം ഭരണാധികാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നതിൽ ഈ കലാലയത്തിനു ദിശാബോധം നൽകിയവർക്കൊപ്പം രാജ്യവും സമൂഹവും അഭിമാനിക്കുകയാണെന്ന് കോളജിലെ കാവുകാട്ട് ഹാളിൽ നടന്ന വിപുലമായ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ഉപരാഷ്ട്രപതി ആയതിനുശേഷം മൂന്നാം തവണയാണ് കേരളത്തിലേക്കു വരുന്നത്. മൂന്നു തവണ വന്നതും വിദ്യാഭ്യാസ സംബന്ധിയായ പരിപാടികളിൽ പങ്കെടുക്കാനാണ്. വിദ്യാഭ്യാസമാണ് തലമുറകളെ ശക്തിപ്പെടുത്തുന്നതും രാജ്യത്തെ മുന്നോട്ടു ചലിപ്പിക്കുന്നതും. ഇക്കാര്യത്തിൽ ഈ മഹത്തായ കലാലയത്തിന്റെ സംഭാവനകളെ രാജ്യം വിലമതിക്കുകയാണ്. ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, കലാകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ തുടങ്ങി നൂറുകണക്കിനു പ്രതിഭക ളെ സമൂഹത്തിനു നൽകാൻ സെന്റ് ബെർക്കുമാൻസ് കോളജിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹത്തായ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ മികവിന്റെ മറ്റൊരു നൂറ്റാണ്ട് സൃഷ്ടിക്കാനുള്ള ദൗത്യത്തിൽ ഈ കലാലയത്തിനൊപ്പം നമ്മൾ ഏവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശതാബ്ദിയാഘോഷ സമാപനത്തിന്റെയും ഗവേഷണകേന്ദ്രങ്ങളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. കോളജ് കാമ്പസിൽ നടാനുള്ള മാവിൻതൈക്ക് അദ്ദേഹം ജലം പകർന്നു. ചടങ്ങിന് ചങ്ങനാശേരി ആർച്ച്ബിഷപ്പും എസ്ബി കോളജ് രക്ഷാധികാരിയുമായ മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന സഹകരണമന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ ഫാ. ആന്റണി എത്തയ്ക്കാട്ട്, ജോബ് മൈക്കിൾ എംഎൽഎ, കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറന്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് അടക്കമുള്ള ജനപ്രതിനിധികൾ, വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന കോളജിലെ പൂർവവിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ, വൈദികർ, സന്യസ്തർ, കോളജിന്റെ അഭ്യുദയകാംക്ഷികൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ചങ്ങനാശേരി: വിദ്യാഭ്യാസത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അതിനനുസരിച്ചു രാജ്യം വികസിതമാകുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നമ്മുടെ സമൂഹത്തിനും അതുവഴി രാജ്യത്തിനും എസ്ബി കോളജ് നൽകിയ സേവനങ്ങളെ അഭിമാനത്തോടെ ഓർക്കുന്നുവെന്നും എസ്ബി കോളജ് ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിൽ ഗവർണർ പറഞ്ഞു.
നമ്മുടെ രാജ്യത്തിനു മഹത്തായ ഒരു വിദ്യാഭ്യാസ പാരന്പര്യമുണ്ട്. നളന്ദ ഉൾപ്പെടെയുള്ള മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുരാതനകാലം മുതലുള്ള നമ്മുടെ സന്പന്നമായ വിദ്യാഭ്യാസ പൈതൃകത്തിന്റെ തെളിവാണ്. വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിനു ചിറകു പകരാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വലിയ പങ്കുണ്ട്.
പ്രധാനമന്ത്രിയുടെ സ്വപ്നം ഓരോ വ്യക്തിയുടെയും സ്വപ്നമായി മാറുന്പോഴാണ് രാജ്യം വികസിതമാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. നൂറു വർഷങ്ങൾക്കു മുന്‍പ് ഈയൊരു വിദ്യാഭ്യാസ ദൗത്യത്തിനു തുടക്കമിട്ടവരെയും അതിനെ വളർത്തി വലുതാക്കിയവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മൂന്നു കർദിനാൾമാർ പഠിച്ച ഇന്ത്യയിലെ ഏക വിദ്യാലയമെന്ന ബഹുമതി എസ്ബി കോളജിനു മാത്രം അവകാശപ്പെട്ടതാണെന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കർദിനാൾ മാർ ജോർജ് കൂവക്കാട്ട് എന്നിവർ എസ്ബിയിൽ പഠിച്ചവരാണെന്ന കാര്യം അദ്ദേഹം സ്വാഗതപ്രസംഗത്തിൽ പ്രത്യേകം അനുസ്മരിച്ചു.
അതോടൊപ്പം മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, പി.കെ. വാസുദേവൻ നായർ എന്നിവരും എസ്ബിയുടെ പൂർവവിദ്യാർഥികളാണ്. പ്രഗല്ഭരുടെയും പ്രതിഭകളുടെയും നീണ്ട നിരയെ ഈ കാന്പസ് സമൂഹത്തിനായി നൽകിയിട്ടുണ്ട്. ഈ പ്രയാണം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്, പ്രത്യേകിച്ച് മലയാള സിനിമാരംഗത്തിനു കോരിത്തരിപ്പ് ഉണ്ടാക്കുന്ന പേരാണ് എസ്ബി കോളജ് എന്നു സുരേഷ് ഗോപി. എത്രയോ പ്രതിഭകളെയാണ് ഈ കലാലയം സമ്മാനിച്ചിരിക്കുന്നത്.
പ്രേംനസീർ, എം.ജി. സോമൻ, കുഞ്ചാക്കോ ബോബൻ തുടങ്ങി എത്രയോ ചലച്ചിത്ര പ്രതിഭകളെയാണ് ഈ കലാലയം നമുക്കു തന്നത്. ‘നയിക്കുക, ദയവായി പ്രകാശിപ്പിക്കുക’- എന്ന ജോൺ ഹെന്റി ന്യൂമാന്റെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ച സുരേഷ് ഗോപി അസതോമ സത്ഗമയ എന്ന ദൗത്യമാണ് കഴിഞ്ഞ നൂറു വർഷമായി എസ്ബി നിറവേറ്റുന്നതെന്നും ചൂണ്ടിക്കാട്ടി.
ഇരുളകറ്റുക എന്ന ഈ ചിന്തയിൽനിന്നാണ് മാർ തോമസ് കുര്യാളശേരിക്ക് ഇതുപോലൊരു കലാലയം സ്ഥാപിക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് ഉറപ്പാണ്. ആദ്യമായാണ് ഇവിടെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതെങ്കിലും ഇവിടത്തെ ലാൻഡിംഗ് ഫെസിലിറ്റി 2016ൽ താൻ ഉപയോഗിച്ചിട്ടുണ്ട്. അന്നു തന്നെ സ്വീകരിക്കാനെത്തിയ വൈദികരുടെ സ്നേഹം ഇപ്പോഴും മനസിലുണ്ട്.-അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മീയരംഗത്തു ജനങ്ങളെ നയിച്ചതുപോലെ ചങ്ങനാശേരി അതിരൂപത അധ്യക്ഷന്മാർ വിദ്യാഭ്യാസരംഗത്തും ദിശാബോധത്തോടെ നയിച്ചതിന്റെ തെളിവാണ് എസ്ബി കോളജ് അടക്കമുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സംസ്ഥാന സഹകരണ മന്ത്രി വി.എൻ. വാസവൻ.
മികച്ച അധ്യാപകർ, ശിക്ഷണ രീതികൾ, സൗകര്യങ്ങൾ എന്നിവയൊക്കെ ഈ കലാലയത്തെ മികവിന്റെ പാതയിലേക്കു നയിച്ചു. വർത്തമാനകാലത്തും ഭാവിയിലും ഉപകാരപ്പെടുന്ന കോഴ്സുകൾ കോളജിലേക്കു കൊണ്ടുവരാൻ ശ്രദ്ധിക്കണം.

ദേശീയപ്രാധാന്യമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ശതാബ്ദി സമാപനത്തിലാണ് സംബന്ധിക്കുന്നത് എന്നതിൽ അഭിമാനമുണ്ടെന്നു കൊടിക്കുന്നിൽ സുരേഷ് എംപി.
ഭരണം, സാമൂഹ്യസേവനം, കായികം തുടങ്ങി നിരവധി മേഖലകളിൽ എത്രയോ പ്രതിഭകളെ സമൂഹത്തിനു സമ്മാനിക്കാൻ എസ്ബിക്കു കഴിഞ്ഞു. സ്ഥാപക പിതാക്കന്മാരുടെയും മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം, ഇപ്പോൾ മാർ തോമസ് തറയിൽ എന്നിവരുടെയും വിദ്യാഭ്യാസരംഗത്തെ ദർശനങ്ങളാണ് ഈ മുന്നേറ്റത്തിനു കരുത്തു പകർന്നത്.

ചങ്ങനാശേരി: എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തില്‍ പ്രോഗ്രാം അവതാരകരായ ഷെറി റീത്ത ആന്റണിക്കും ഡോ. നെവിന് തോമസിനും ഉപരാഷ്ട്രപതിയുടെ അഭിനന്ദനം. സമ്മേളനത്തിന്റെ തുടക്കത്തില്‍ വന്ദേമാതര ഗാനവും ദേശീയഗാനാലാപനവും കഴിഞ്ഞ് താന്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രോഗ്രാം അവതാരിക ഷെറി റീത്ത ആന്റണി പെട്ടെന്നു കൈകള്‍ കൂപ്പി.
ഇതോടെ ഇരിക്കാറായില്ലെന്നും അടുത്തതു പ്രാർഥനാഗാനമാണെന്നും തനിക്കു മനസിലായി. എല്ലാവരെയും ആദരിക്കണമെന്നും ഏതു വ്യക്തിയിൽനിന്നും ചില കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അവതരണം ഏറെ ഹൃദ്യമായെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ മതങ്ങളുടെയും ആചാരങ്ങളും പ്രാര്‍ഥനയും ആദരിക്കപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഷെറി റീത്ത മാനേജ്മെന്റ് വിഭാഗം അധ്യാപികയും ഡോ. നെവിന് തോമസ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമാണ്. ചടങ്ങില്‍ അവതാരകരാകാനും ഉപരാഷ്ട്രപതിയുടെ അഭിനന്ദനം ഏറ്റുവാങ്ങാനും കഴിഞ്ഞത് സന്തോഷ നിമിഷമാണെന്ന് ഷെറി റീത്തയും ഡോ. നെവിനും പറഞ്ഞു.
Tags : Vice President SB College unparalleled service C.P. Radhakrishnan S.B. College Centenary celebration