കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിനോടനുബന്ധിച്ചു നടത്തിയ സ്റ്റുഡന്റ്സ് ബിനാലെയിലെ അവാർഡുകൾ പ്രഖ്യാപിച്ചു.
മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിലെ ജി.എസ്. അശ്വതി, മഹാരാഷ്ട്രയിലെ നാഗ്പുർ ഗവ. കോളജ് ഓഫ് ആർട്സിലെ കൈലാഷ് ഖാൻജോഡെ, മുംബൈ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിലെ സച്ചിൻ ബന്നെ, ശിവ് നാടാർ യൂണിവേഴ്സിറ്റിയിലെ സായ് ഗീതാഞ്ജലി പോളൂരു എന്നിവർക്കാണു പുരസ്കാരം. ഏഴു വിദ്യാർഥികൾക്ക് സ്റ്റുഡന്റ്സ് ബിനാലെ ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.
രാജ്യത്തെ വളർന്നുവരുന്ന കലാകാരന്മാർക്കുള്ള ഏറ്റവും വലിയ വേദികളിലൊന്നായ സ്റ്റുഡന്റ്സ് ബിനാലെ 2016 മുതൽ ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെയാണു പ്രവർത്തിക്കുന്നത്. ഇക്കുറി രാജ്യത്തുടനീളമുള്ള 175ലധികം കലാസ്ഥാപനങ്ങളിൽനിന്നായി ഇരുനൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. ഫോർട്ട് കൊച്ചിയിലെ ആറു വേദികളിലായി 70 പ്രോജക്ടുകളാണ് അവതരിപ്പിക്കപ്പെട്ടത്.
വിദ്യാർഥികളുടെ സാഹചര്യങ്ങളുമായും സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളുമായും സംവദിക്കാനാണ് സ്റ്റുഡൻസ് ബിനാലെ ശ്രമിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസ ചൂണ്ടിക്കാട്ടി.