പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. "ജപമാല രാജ്ഞി' എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് വള്ളത്തിലുണ്ടായിരുന്നവരെല്ലാം കടലിൽ വീണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുകൾ ഉടനെ തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.
ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തിൽപ്പെട്ട് പുലിമുട്ടിലെ കല്ലുകൾക്കിടയിൽ കയറിക്കിടക്കുന്ന വള്ളം തിരികെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.