പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിൽ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് ഭര്‍തൃമാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റിൽ. മാല്മലിയ ജഗ്ദീഷ്പൂര്‍ സ്വദേശിനി വന്ദന (25) യാണ് ഭര്‍തൃമാതാവ് ആശാ ദേവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശാ ദേവി ഗോരഖ്പൂര്‍ എയിംസില്‍ ചികിത്സയിലാണ്.
വന്ദനയുടെ ഭര്‍ത്താവ് ജയ്ഹിന്ദ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. വന്ദന ആശാ ദേവിയ്ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാ ദേവി ഇത് ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മില്‍ വലിയ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. വഴക്ക് രൂക്ഷമായതോടെ വന്ദന വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ആശാ ദേവിയെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് ആശാ ദേവിയെ കുത്തിയ വന്ദന അവരുടെ കഴുത്ത് അറുക്കാനും ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Tags : arrest stab mother-in-law