കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലാണ് കോടതി സ്വാഭാവികജാമ്യം അനുവദിച്ചത്.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് കെ.എസ്. ബൈജു സ്വഭാവിക ജാമ്യത്തിനായി നീക്കം നടത്തിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ ആറു പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം നാലു പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ പുറത്തിറങ്ങിയത്.
അതേസമയം ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ഓൺലൈനിലാണ് ശങ്കരദാസിനെ ഹാജരാക്കിയത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി പറയും.