തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കുന്ന കാര്യത്തിൽ വെള്ളിയാഴ്ച അന്തിമ തീരുമാനമുണ്ടാകും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ കാര്യത്തിൽ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
സർവീസ് സംഘടനകളുമായടക്കം നടത്തിയ ചർച്ചയുടെ വിശദാംശങ്ങളടങ്ങിയ ഫയൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ജീവനക്കാർക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാൽ അത് തെരഞ്ഞെടുപ്പിൽ ഗുണമാകുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് ഫയൽ നീക്കത്തിന്റെ വേഗത വർധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ ജീവനക്കാർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്നത്.
ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ഇക്കാര്യം ശരിവച്ച് ശിപാർശ നൽകിയിരുന്നു. ഇത് അംഗീകരിച്ചാൽ എട്ട് മണിക്കൂർ ജോലി ഒമ്പതു മണിക്കൂറാകും.