കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട് ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫിന്റെ വിജയപ്രതീക്ഷ ശരിവെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടിയുടെ കൃത്യമായ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചായിരിക്കും. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചർച്ചകൾ അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയത് പോലെ തന്നെയാകും തെരഞ്ഞെടുപ്പ് ഫലം. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുകൂല ജനവിധിയും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരണ്ടികളും യുഡിഎഫിന് വലിയ ആവേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യുഡിഎഫിന് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് നയിച്ച 'പുതുയുഗ യാത്ര'യ്ക്ക് ലഭിച്ച വൻ സ്വീകാര്യത ഇതിന് തെളിവാണ്.
വോട്ടർപ്പട്ടിക പരിഷ്കരണത്തിലെ അപാകതകൾ, ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നിലപാടുകൾ, അക്രമങ്ങൾ തുടങ്ങിയ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. ടി.ജെ. ഐസക്, ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു