പ്രതീകാത്മക ചിത്രം
മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുപോയി. സവിശേഷതകളേറെയായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്. ആഘോഷത്തേക്കാൾ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളുടെയും ഉത്തരവാദിത്വത്തിന്റെയും കനം പേറിയ ദിനം.
ജനാധിപത്യം, ഭരണഘടന, നീതി, സമത്വം തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാനശിലകളെ എന്തുവിലകൊണ്ടും സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരനും ഏറ്റെടുക്കേണ്ട കാലത്താണ് നമുക്ക് ലഭിച്ച രാഷ്ട്രീയ സ്വാതന്ത്ര്യം എൺപതാം വർഷത്തിലെത്തിയത്.
രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍നിന്നു മോചനം നേടിയെങ്കിലും യഥാര്‍ഥ സ്വാതന്ത്ര്യം മരീചികയാണ്.രാജ്യത്തെ ആദിവാസി, ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളും ദരിദ്രരും അടക്കം ഭൂരിപക്ഷം ജനങ്ങള്‍ പലതരത്തിലുള്ള ആശങ്കകകളിലും ചങ്ങലകളിലുമാണ്.
ദുര്‍വ്യാഖ്യാനം, ദുരുപയോഗം
സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ ഉദയമാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 15ന് നമ്മള് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ക്കുള്ള ആദരാഞ്ജലി, വൈവിധ്യത്തിനിടയിലും രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഓര്‍മപ്പെടുത്തല്‍ എന്നിവ കൂടിയാണിത്. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ഭരണഘടനയുടെ ആമുഖത്തിലെ പ്രയോഗമാണ് ഇന്ത്യയുടെ അടിസ്ഥാന സ്വഭാവത്തെ നിര്‍വചിക്കുന്നത്.
മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും ഒളിഞ്ഞും വളഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ നടക്കുന്നതു രഹസ്യമല്ല. ഭരണഘടനയില്തൊട്ടു സത്യം ചെയ്യുമ്പോഴും സ്വന്തം രാഷ്ട്രീയ, മത, അധികാര താത്പര്യങ്ങള്‍ക്കായി ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തും വെള്ളം ചേര്‍ത്തുമാണ് ഇത്തരം ശ്രമം തുടരുന്നത്.
പാഴായ പാര്‍ലമെന്റ് സമ്മേളനം
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രമേയം- വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍, 2047ല്‍ വികസിത ഭാരതത്തിനു യുവശക്തി എന്നതായിരുന്നു. വികസിത ഇന്ത്യക്കായി യുവജനങ്ങളുടെ കരുത്ത് എന്നാണു പ്രമേയമെങ്കിലും നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും അവർക്കുനേരേ പെല്ലറ്റുകളടക്കം ഉപയോഗിച്ചതുമാണ് വിരോധാഭാസം.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ തയാറാകാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഏതാണ്ടു പൂര്‍ണമായി വിട്ടുനിന്നതും ഭൂഷണമല്ല. പതിവ് ഉപസംഹാര പ്രസംഗവും ചോദ്യോത്തര, ശൂന്യവേളകളും പോലുമുണ്ടായില്ല. അമിത് ഷായെ രക്ഷപ്പെടുത്താനാണിതെന്നു പ്രതിപക്ഷം പറയുന്നു.
ചരിത്രം മറക്കരുത്
ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം നേടിയപ്പോള്‍ പാക്കിസ്ഥാന് വിഭജനത്തിന്റെ മുറിവുകള്‍ മാത്രമായിരുന്നില്ല ഇന്ത്യയുടെ പ്രതിസന്ധി. കടുത്ത സാമ്പത്തിക സ്തംഭനാവസ്ഥ, വ്യാപകമായ ദാരിദ്ര്യം, കാര്‍ഷിക പിന്നാക്കാവസ്ഥ തുടങ്ങിയവയെല്ലാം പ്രശ്നങ്ങളായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളില്‍ രാജ്യം തീര്‍ത്തും പിന്നിലായിരുന്നു. കാര്‍ഷിക, സാമ്പത്തിക പ്രശ്നങ്ങളം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വലുതായിരുന്നു.
അതിരൂക്ഷ ദാരിദ്ര്യവും വ്യാപക നിരക്ഷരതയും ആഴത്തില്‍ വേരൂന്നിയ ജാതി വ്യവസ്ഥയും സാമൂഹിക, സാമ്പത്തിക അസമത്വങ്ങളും അന്നത്തെ ഇന്ത്യക്കു വെല്ലുവിളിയായി. കോളറ, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, ആശുപത്രികളുടെ അഭാവം, തുടര്‍ച്ചയായ ക്ഷാമങ്ങള്‍, പട്ടിണി മരണങ്ങള് എന്നിവയുടെ പഴയ കാലം മറക്കരുതല്ലോ. കടുത്ത ജാതിവിവേചനം, തൊട്ടുകൂടായ്മ, ലിംഗ അസമത്വം എന്നിവ സാമൂഹിക ഘടനയെ ശിഥിലമാക്കുകയും ചെയ്തു. കൊളോണിയല്‍ ഭരണത്തിന്റെ അവസാനത്തില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 12 ശതമാനത്തോളം പേര്‍ക്കു മാത്രമേ വായിക്കാനും എഴുതാനും അറിയാമായിരുന്നുള്ളൂ.
വാക്കിലൊതുങ്ങരുത് സ്വാതന്ത്ര്യം
കലപ്പയേന്തിയ കര്‍ഷകരുടെ കുടിലുകളില്‍നിന്നും ചെരുപ്പുകുത്തികളുടെയും തൂപ്പുകാരുടെയും കുടിലുകളില്‍നിന്നും പുതിയ ഇന്ത്യ ഉയിര്ത്തെഴുന്നേല്ക്കട്ടേ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ ചിത്രം വ്യക്തം. അര്‍ധരാത്രിയില്‍ ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവനിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുമെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നല്കിയ ആത്മവിശ്വാസം ആയിരുന്നു കരുത്ത്. നമ്മള് ആദ്യം ഇന്ത്യക്കാരാണ്, അവസാനവും ഇന്ത്യക്കാരാണ് എന്ന് ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കര്‍ പറഞ്ഞതു മറക്കരുത്. വ്യക്തികളെ കൊല്ലാന്‍ എളുപ്പമാണ്, എന്നാല്‍ ആശയങ്ങളെ കൊല്ലാനാവില്ല. വലിയ സാമ്രാജ്യങ്ങള്‍ തകര്‍ന്നുവീണു, പക്ഷേ ആശയങ്ങള്‍ അതിജീവിച്ചു എന്ന ഭഗത് സിംഗിന്റെ വാക്കുകള്‍ താക്കീതാണ്.
വെര്‍ച്വല്‍ വിയോജിപ്പിനും വിലങ്ങ്
യുഎപിഎയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമവും മുതല്‍ എഫ്സിആര്‍എ ഭേദഗതി ബില്‍ വരെയുള്ളവയുടെ ദുരുപയോഗം പ്രശ്നമാണ്. പ്രതിപക്ഷ നേതാക്കളെയും പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നതു പതിവായി. സിബിഐ, ഇഡി റെയ്ഡുകളിലെ രാഷ്ട്രീയതാത്പര്യം രഹസ്യമല്ലാതായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും പീഡനങ്ങള്‍ക്കും പലതരം ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വിധേയമാകുന്നു.
ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍, ഡിജിറ്റല്‍ നിരീക്ഷണം, കര്‍ശന സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ എന്നിവ വെര്‍ച്വല്‍ വിയോജിപ്പിനെയും ഡാറ്റ സ്വകാര്യതയെയും അടിച്ചമര്‍ത്തുന്നു.
ജുഡീഷറി, മാധ്യമങ്ങള്‍ മാറണം
കാന്‍സറുകള്‍ക്കു മരുന്നാകേണ്ട ജുഡീഷറിയിലും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളിലും വിശ്വാസം കുറയുന്നത് അപകടമാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടുന്നതും നീതി വൈകുന്നതും പ്രശ്നമാണ്. യശ്വന്ത് വര്‍മയെ പോലുള്ള ജഡ്ജിമാര്‍ ഒറ്റപ്പെട്ടതല്ല. ഭരിക്കുന്നവരുടെ താത്പര്യം സംരക്ഷിക്കുന്നവരും രാഷ്ട്രീയ, വര്‍ഗീയ, വ്യക്തി താത്പര്യങ്ങളും അഴിമതിയും ജുഡീഷറിയില്‍ കൂടിവരുന്നുവെന്ന് ആക്ഷേപമുണ്ട്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളെന്നു വിശേഷിപ്പിച്ച് സിജെപിയുടെ പിതാവായ ചീഫ് ജസ്റ്റീസുള്ള നാടാണിന്ന് ഇന്ത്യ.
മിക്ക ടെലിവിഷന്‍, ഓണ്‍ലൈന്‍, അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളുടെയും ചില മാധ്യമപ്രവര്‍ത്തകരുടെയും പോക്കും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു ഭൂഷണമല്ല.
നിയന്ത്രണമെന്നത് പിടിച്ചെടുക്കലാകരുത്
സ്വതന്ത്ര എന്‍ജിഒകള്‍ക്കുള്ള ഫണ്ടു തടയാനും കര്‍ശന നിയന്ത്രണങ്ങളിലൂടെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമാണു വിവാദ എഫ്സിആര്‍എ ഭേദഗതിയെന്ന പരാതി വെറും ആരോപണമല്ല. സന്നദ്ധസംഘടനകളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്നതില്‍ ദുഷ്ടലാക്കുണ്ട്.
വിദേശ സംഭാവനകള്‍ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിയന്ത്രിക്കാന്‍ മാത്രമുള്ള എഫ്സിആര്‍എ നിയമത്തെയാണ്, കോടികളുടെ സ്വത്തുക്കള്‍ ചുളുവില്‍ പിടിച്ചെടുക്കാനും നടത്തിപ്പ് ഏറ്റെടുക്കാനുമുള്ളതാക്കി മാറ്റാൻ വളഞ്ഞവഴിക്കു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യമാണ് ജീവശ്വാസം
അശരണരെ സംരക്ഷിക്കുകയും വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാര്‍ പരാജയപ്പെട്ടതു കൊണ്ടാണ് എന്‍ജിഒകള്‍ ആ ദൗത്യം ശ്ലാഘനീയമായി നടത്തുന്നത്.
മഹാകവി കുമാരനാശാന് എഴുതിയതു പോലെ, സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യംതന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം.
സ്വാതന്ത്ര്യത്തിന് എന്തു വില നല്കിയാലും അത് അധികമല്ല; അതു ജീവശ്വാസമാണെന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകളാകട്ടേ സര്‍ക്കാരുകളുടെ ആപ്തവാക്യം.
Tags : Freedom Indeed Nectar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash