140 വർഷമായി മലയാളി സമൂഹത്തിനു മാർഗദീപമായി മാധ്യമരംഗത്തു പ്രവർത്തിച്ചുവരികയാണ് ദീപിക. ഓരോ കാലഘട്ടത്തിലും സാഹിത്യ, രാഷ്ട്രീയ, സാന്പത്തിക, സാംസ്കാരിക രംഗങ്ങളിൽ ദീപിക മലയാളികൾക്ക് പ്രചോദനവും ശക്തിയും നൽകുന്നു.
വാർത്തകളുടെ യഥാതഥമായ അവതരണം, ചിന്തോദ്ദീപകമായ ലേഖനങ്ങൾ, എല്ലാറ്റിനുമുപരി കിടിലം കൊള്ളിക്കുന്ന മുഖപ്രസംഗങ്ങൾ എല്ലാം ഇതര മാധ്യമങ്ങളിൽനിന്നു ദീപികയെ വേറിട്ടതാക്കുന്നു. ഓരോ കാലഘട്ടത്തിലും മലയാളിജനതയ്ക്ക് മനഃസാക്ഷിയുടെ സ്വരമാണത്. സ്വാതന്ത്ര്യം അടിയറ വയ്ക്കാതെ ജനങ്ങളെ ചിന്തിപ്പിക്കുകയും പ്രവർത്തനോദ്യുക്തരാക്കുകയും ചെയ്യുന്ന ദിനപത്രം.
എല്ലാ ദിവസവും ഞാൻ ആദ്യം വായിക്കുന്ന പത്രം ദീപികയാണ്. ദീപികയിൽ സത്യത്തിന്റെ സ്വരമാണ്. ധാർമികതയുടെ ശക്തിയുണ്ട്, നേതൃത്വത്തിന്റെ പാഠങ്ങളുണ്ട്. ഇക്കാരണങ്ങളാണ് ദീപിക ആദ്യം വായിക്കാൻ എനിക്കു പ്രേരണ നൽകുന്നത്. ദീപികയുടെ നേരേചൊവ്വേയുള്ള സമീപനങ്ങൾ സുമനസുകൾക്ക് നന്മയുടെ ജീവിതത്തിന് സഹായകമാകുന്നു.
ദീപികയുടെ സാന്പത്തിക ബുദ്ധിമുട്ടുകളുടെ കാലത്ത് പത്രം നടത്തുന്ന കന്പനിയുടെ ഡയറക്ടർമാരോടു ചേർന്നുനിൽക്കാനും ഒന്നിച്ചുള്ള ചിന്തകളോടുകൂടി ദീപികയ്ക്കു കൂട്ടുനിൽക്കാനും സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ദീപിക എന്നും സത്യത്തിന്റെയും ധീരതയുടെയും ഒരു മാർഗദീപമായി ശോഭിക്കേണ്ടത് മലയാളിസമൂഹത്തിന്റെ ആവശ്യമാണ്. ആ രീതിയിൽ ദീപികയെ അണിയിച്ചൊരുക്കുന്നവർക്കും ഈ പത്രം നടത്തുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ദീപികയുടെ വിജയം സത്യത്തിലും നീതിയിലും മാനവികതയിലും അടിയുറച്ച മലയാളി സമൂഹത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും എക്കാലവും ഉപകരിക്കട്ടെ.
-കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Tags : Satyaduthika celebrates deepika@140