മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമാണ് ദീപിക. ഇന്നു കാണുന്ന പത്രപ്രവർത്തനത്തിനൊക്കെ ആദ്യമാതൃക ഉണ്ടാക്കിയത് ദീപികയാണ്. വെറും ഒരു വർത്തമാനപത്രമായിട്ടല്ല ദീപിക പ്രവർത്തിച്ചത്. കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കുവേണ്ടി ന്യായമായും നീതിനിഷ്ഠമായും വാദിച്ചു. മതേതരമായ ഒരു മാനവികമുഖം എക്കാലത്തും ദീപിക കാത്തുസൂക്ഷിച്ചു.
സാഹിത്യം, കല, കൃഷി, കച്ചവടം തുടങ്ങി മനുഷ്യജീവിതത്തിന്റെ നാനാമുഖങ്ങളായ മേഖലകളെ പോഷിപ്പിക്കുന്നതിലും ദീപിക വലിയ പങ്ക് വഹിച്ചു. ആദ്യകാലത്ത് ദീപിക ഞാൻ സ്ഥിരമായി വായിച്ചിരുന്നു. പിന്നീട് രാഷ്ട്രദീപിക എനിക്കു കിട്ടിത്തുടങ്ങി. 140 വർഷംകൊണ്ടു ദീപിക ഉണ്ടാക്കിയെടുത്ത ഒരു പത്രപ്രവർത്തന സംസ്കാരമുണ്ട്, അത് ജനാധിപത്യത്തിലൂന്നിയതാണ്.
കേരളം പോലെ 1500-2000 വർഷങ്ങളായി എല്ലാ മതങ്ങളും സഹജീവിതത്തിൽ ഏർപ്പെട്ട ഒരു നാടിന്റെ മതേതര പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ദീപിക വഹിച്ച പങ്കും വളരെ വലുതാണ്. 2000 വർഷംമുമ്പുതന്നെ ക്രിസ്തുമതം ഇവിടെ വന്നു. അതിനുമുമ്പു ജൈനമതവും ബുദ്ധമതവും ജൂതമതവും ഇവിടെ ഉണ്ടായിരുന്നു. 1500 വർഷംമുമ്പ് ഇസ്ലാം മതം വന്നു.
ഹിന്ദുമതം പൗരാണികകാലം മുതൽ ഇവിടെയുണ്ട്. ഇത്തരം മതങ്ങളൊക്കെ സഹകരിച്ചും സഹവർത്തിച്ചും മൈത്രിയോടുകൂടി കഴിയുന്ന ഒരു നാടിന്റെ സംസ്കൃതിയിലൂന്നിക്കൊണ്ടാണ് ദീപിക അതിന്റെ സാംസ്കാരിക പത്രപ്രവർത്തനം നടത്തിയത്. ആ നിലയ്ക്ക് ദീപിക എന്ന പത്രം 140 വർഷം പിന്നിടുമ്പോൾ ഒരു മഹിത പത്രപാരമ്പര്യമാണ് ആദരിക്കപ്പെടുന്നത്. തീർച്ചയായും ദീപികയുടെ ഈ 140 വർഷത്തെ മഹനീയമായ പ്രവർത്തനത്തെ ഞാൻ ഹൃദയത്തിൽ ചേർത്തുപിടിച്ച് ആദരിക്കുന്നു.
-ആലങ്കോട് ലീലാകൃഷ്ണൻ
Tags : Satyaduthika celebrates deepika@140