ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലയാള ദിനപത്രമായതുകൊണ്ടു മാത്രമല്ല ഞാൻ ദീപിക ഇഷ്ടപ്പെടുന്നത്. അവളുടെ പ്രവാചകസ്വരംകൂടി കണക്കിലെടുത്താണ്. അതിനാൽതന്നെ പ്രഭാതത്തിലെ എന്റെ പ്രഥമ പരിഗണന ദീപികയ്ക്കാണ്.
140 വർഷം മുമ്പ് ആരംഭിച്ച നസ്രാണിദീപിക സമൂഹത്തിന്റെ മുഴുവൻ വെളിച്ചം അഥവാ എല്ലാവരുടെയും ജീവിതത്തിലെ വെളിച്ചം നൽകുന്നവൾ എന്ന അർഥമുള്ള ദീപിക ആയി മാറി എന്ന ചരിത്രവസ്തുത ഈ അവസരത്തിൽ ഞാൻ സന്തോഷപൂർവം ഓർത്തുകൊണ്ട് ജൂബിലിയുടെ ആശംസകൾ നേരുന്നു.
മലയാളഭാഷയുടെയും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക, ആധ്യാത്മിക, ചരിത്രത്തിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച വെളിച്ചത്തിന്റെ പ്രതീകമായ ദീപിക എന്റെ വായനാശീലത്തെയും വർധിപ്പിച്ചിട്ടുണ്ട്.
വാർത്തയിലെ സത്യസന്ധതയും വീക്ഷണങ്ങളിലെ നീതിബോധവും സാമൂഹിക ഉന്നതിക്കായുള്ള സമർപ്പണഭാവവും 140-ാം വർഷത്തിലും ദീപികയെ സമൂഹത്തിന്റെ മനോഹരമായ വിളക്കായി അണയാതെ നിലനിർത്തണം എന്നു ആഹ്വാനം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടർന്നും പ്രവാചകദൗത്യം നിർവഹിക്കാൻ സത്യം നമ്മളെ ദീപികയിലൂടെ സ്വതന്ത്രരാക്കട്ടെ.
-ഡോ. പോൾ ആന്റണി മുല്ലശേരി, കൊല്ലം ബിഷപ്
Tags : Satyaduthika celebrates deepika@140