ബാല്യകാലം മുതൽ ദീപികയിലൂടെയാണ് അക്ഷരങ്ങളുടെയും അറിവിന്റെയും പ്രഭാതങ്ങൾ ആരംഭിച്ചിരുന്നത്.
ഓരോ പ്രഭാതത്തിലും ദീപികയുമായെത്തുന്ന വിതരണക്കാരന്റെ സൈക്കിൾ ബെൽ എന്റെ മനസിൽ വലിയ ആവേശം ജനിപ്പിച്ചിരുന്നു. വനാന്തരങ്ങളിലൂടെ കാട്ടുവള്ളികളിൽ ഊഞ്ഞാലാടി നടക്കുകയും ക്രൂരന്മാരായ വന്യമൃഗങ്ങൾ ശാന്തതയോടെ ടാർസനു മുന്നിൽ വന്നു നിൽക്കുകയും ചെയ്യുന്ന കാഴ്ച കൗമാരത്തിന്റെ മനസിൽ സൃഷ്ടിച്ച വീരാരാധന ചെറുതല്ല.
തുടർന്നുവന്ന ഫാന്റവും മാൻഡ്രേക്കും ദീപികയിലെ പത്രത്താളുകളിലൂടെയാണ് അന്നത്തെ കുട്ടികളുടെ മനസിൽ നിറഞ്ഞുനിന്നത്. പിന്നീടുണ്ടായ പ്രസിദ്ധീകരണങ്ങൾ വായനക്കാരുടെയും പത്രത്തിന്റെയും വളർച്ചയിൽ നാഴികക്കല്ലായിത്തീർന്നു.
കുട്ടികളുടെ ദീപിക വിദ്യാർഥികൾക്ക് നൽകുന്ന ദിശാബോധവും കർഷകൻ മാസിക കാർഷിക മേഖലയ്ക്കു നൽകുന്ന സംഭാവനയും വിലപ്പെട്ടതാണ്. കർഷകൻ മാസികയുടെ ലക്കങ്ങളെല്ലാം കൃത്യതയോടെ വായിക്കുകയും അവ കാത്തുസൂക്ഷിക്കുകയും ചെയ്തു.
കാർഷികമേഖലയ്ക്ക് ദീപിക നൽകിയ പിന്തുണയുടെ പ്രത്യക്ഷ ഉദാഹരണമാണ് തൊടുപുഴയിലെ കേരള അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി (കാഡ്സ്). കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാർഷികമേഖലയെ മുന്നിൽക്കണ്ട് അത് പരിഹരിക്കുന്നതിനുള്ള പോരാട്ടം വരുംകാലങ്ങളിലും ദീപികയ്ക്ക് തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-ആന്റണി കണ്ടിരിക്കൽ പ്രസിഡന്റ് കാഡ്സ്, തൊടുപുഴ
Tags : Satyaduthika celebrates deepika@140