മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ജനങ്ങളുടെ ഹൃദയത്തിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്താകമാനം വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ ഒരുപോലെ പരിഗണിക്കുന്ന നടപടികളാണ് യഥാർഥത്തിൽ ദീപിക ചെയ്തുകൊണ്ടിരിക്കുന്നത്.
മലയോര കർഷകർക്കുവേണ്ടിയുള്ള ഏറ്റവും ഉയർന്ന സ്വരം ദീപികയുടേതാണ്. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവരിൽ ആത്മവിശ്വാസം വളർത്തുന്ന തരത്തിൽ അവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ ദീപിക എക്കാലവും മുൻകൈയെടുത്തിട്ടുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ മൂല്യങ്ങളുടെ മാറ്റുകൂട്ടാൻ ദീപിക മുൻനിരയിൽ പ്രവർത്തിക്കുന്നു. കേരളത്തിന്റെ പൊതുസംസ്കാരം മതസൗഹാർദത്തിന്റേതാണെന്നു തെളിയിക്കാൻ ദീപിക കൈക്കൊണ്ടിരിക്കുന്ന നിലപാടുകൾ കേരളജനതയ്ക്ക് റോൾമോഡലാണ്.
മലയാളഭാഷയുടെ വളർച്ചയ്ക്കുവേണ്ടി ദീപിക നൽകിയിരിക്കുന്ന സംഭാവനകൾ ആർക്കും നിഷേധിക്കാനാവില്ലെന്ന്, സൺഡേ ദീപികയിലടക്കം വരുന്ന ഫീച്ചറുകളും ലേഖനങ്ങളും മുടങ്ങാതെ വായിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കു നിസംശയം പറയാനാകും.
സാമൂഹിക മാറ്റത്തിനുവേണ്ടിയും വ്യക്തികളുടെ ഔന്നിത്യത്തിനുവേണ്ടിയും, സമൂഹം പരിഗണിക്കാത്ത ജനവിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനുവേണ്ടിയും ദീപിക എടുത്തിരിക്കുന്ന മാതൃകാപരമായ പ്രവർത്തനം ചരിത്രത്തിൽ മായ്ക്കാനാവാതെ നിലനിൽക്കും. മലയാളിക്ക് ഏറ്റവും സുപരിചിതമായ ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവിധ ആശംസകളും നേരുന്നു.
-തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ
Tags : Satyaduthika celebrates deepika@140