എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ. ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എനിക്ക് സുഹൃത്തും ഗുരുനാഥനും ആയിരുന്ന കവിയും ഗാനരചയിതാവുമായ മുട്ടാർ ശശികുമാർ ആണ് എന്റെ ഒരു കവിത കണ്ട്, “ഇത് ഞാൻ ദീപികയ്ക്ക് കൊടുക്കട്ടെ” എന്ന് ചോദിച്ചത്. ഞാൻ അന്ന് പത്താം ക്ലാസ് കഴിഞ്ഞ ഘട്ടമായിരുന്നു. ഒരു കവിത അച്ചടിച്ച് വരിക എന്നത് എനിക്കു സ്വപ്നതുല്യമായ ഒരു കാര്യവും!അക്കാലത്ത് കുട്ടികളുടെ ദീപികയുടെ ചുമതല പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിക്കായിരുന്നു.
മുട്ടാർ ശശികുമാറിന്റെ അടുത്ത ബന്ധു. ആ സ്വാധീനം ഉപയോഗിച്ചാണ് മുട്ടാർ ശശികുമാർ കവിത വേളൂർ കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊട്ടടുത്ത ആഴ്ചതന്നെ കുട്ടികളുടെ ദീപികയിൽ കവിത അച്ചടിച്ച് വരികയും ചെയ്തു. എന്നാൽ ആ വഴിക്കാണ് കവിത പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് എന്റെ മനസിൽ ഒരു വിഷമം ഉണ്ടാക്കി.
ഇങ്ങനെയല്ലാതെ കവിത പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്ന് ഒന്നറിയണമല്ലോ.രണ്ടാമത്തെ കവിത ഞാൻ നേരിട്ട് ‘പത്രാധിപർ, ദീപിക’ എന്ന മേൽവിലാസത്തിൽ അയച്ചു കൊടുത്തു.അക്കാലഘട്ടത്തിൽ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ ആയിരുന്നു. തൊട്ടടുത്ത ആഴ്ച എനിക്കൊരു പോസ്റ്റ് കാർഡ് കിട്ടി .
“കവിത നന്നായിട്ടുണ്ട്. ദീപിക ആഴ്ചപതിപ്പിൽ വൈകാതെ കവിത പ്രസിദ്ധീകരിക്കും” എന്നറിയിച്ചു കൊണ്ടുള്ള കത്ത് ആയിരുന്നു അത്. പി. ഭാസ്കരൻ എന്ന പേരും ഒപ്പും ഞാൻ ശ്രദ്ധിച്ചു.അങ്ങനെ മലയാളത്തിന്റെ അഭിമാനമായ ഭാസ്കരൻ മാഷാണ് എന്റെ കവിത ആദ്യമായി ഒരു പ്രധാന പ്രസിദ്ധീകരണത്തിൽ നൽകിയത് എന്ന് പറയാം.
പിൽക്കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും, സരസ്വതി സമ്മാനും ഒക്കെ ഏറ്റുവാങ്ങിയ സന്ദർഭങ്ങളിൽ ദീപികയിൽ അച്ചടിച്ചു വന്ന എന്റെ ആദ്യകവിത മനസിൽ തെളിഞ്ഞുവന്നിരുന്നു.140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- പ്രഭാവർമ
Tags : Satyaduthika celebrates deepika@140