കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സാക്ഷിയായ, ചാലകശക്തിയായി വർത്തിച്ച ‘ദീപിക’ നൂറ്റാണ്ടിന്റെ കെടാദീപ്തിയാണ്. പേരുപോലെ, വെളിച്ചവും തെളിച്ചവുമുള്ള ധാർമിക മൂല്യമാണ് ദീപികയുടെ ചാലകശക്തി. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിലപാടുകൾ ഉയർത്തിപ്പിടിച്ചും വിമർശനാത്മകമായി സമീപിച്ചും ദീപിക നടത്തുന്ന നിരന്തരമായ ഇടപെടൽ ശ്രദ്ധേയമാണ്. തെറ്റായ പ്രവണതകളെ തിരുത്താനും ഇച്ഛാശക്തിയോടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും എഡിറ്റോറിയലിലൂടെയും വാർത്താവിന്യാസത്തിലൂടെയും ദീപികയ്ക്ക് സാധിക്കാറുണ്ട്.
കർഷകരുടെയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ പൊതുമധ്യത്തിലും ഭരണകൂടങ്ങളിലും എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
പൊതുപ്രവർത്തകൻ എന്ന നിലയിൽ എക്കാലവും ദീപികയോട് ചേർന്നുനിൽക്കാൻ സാധിച്ചതിനുള്ള സന്തോഷം അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ. വ്യക്തിപരമായി എനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നിസീമമായ നന്ദി. ദീപികയുടെ ഉജ്വലമായ പ്രയാണം പതിന്മടങ്ങ് സൂര്യപ്രഭയോടെ തുടരട്ടെ.
- പി.സി. വിഷ്ണുനാഥ് ടൂറിസം-സാംസ്കാരിക മന്ത്രി
Tags : Satyaduthika celebrates