മലയാള മാധ്യമ ചരിത്രത്തിൽ സത്യത്തിന്റെ പ്രകാശഗോപുരമായി നിൽക്കുന്ന ദീപിക അഭിമാനകരമായ നൂറ്റിനാല്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഹൃദയംഗമമായ ആദരവ് രേഖപ്പെടുത്തുന്നു.
അശരണർക്കും അധഃസ്ഥിതർക്കും വേണ്ടി ശബ്ദമുയർത്തിയ കത്തോലിക്കാ സഭയുടെ ഉദാത്ത ദർശനങ്ങളിൽനിന്നു ജന്മമെടുത്ത ‘നസ്രാണി ദീപിക’ തുടക്കം മുതൽക്കേ സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു.
കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച്, കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളമായി മലയാളിയുടെ പ്രഭാതങ്ങളെ അറിവുകൊണ്ട് ധന്യമാക്കാൻ ദീപികയ്ക്കു സാധിച്ചു. സത്യത്തോടും മൂല്യങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ, വാർത്തകളുടെ സുതാര്യത ഉറപ്പാക്കി ജനഹൃദയങ്ങളിൽ ഇടം നേടാൻ ഈ പത്രത്തിനു കഴിഞ്ഞു.
പ്രതിഭാശാലികളായ പത്രാധിപന്മാരുടെയും എഴുത്തുകാരുടെയും ഒരു വലിയ നിര തന്നെയാണ് ദീപികയുടെ വിജയവഴിയിൽ വെളിച്ചം വീശിയത്. അന്നും ഇന്നും ദീപികയുടെ മുഖപ്രസംഗങ്ങൾ സമകാലിക സമൂഹത്തിൽ ഏറ്റവും ആഴത്തിൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
ജാതിമത ഭേദമെന്യേ മലയാളികളായ വായനക്കാരുടെ മനസുകളിൽ ഈ പത്രം സാംസ്കാരിക സമന്വയത്തിന്റെ അടയാളമായി ഇടംപിടിച്ചു. പിന്നിട്ട 140 വർഷത്തെ ദീപ്തമായ ഈ യാത്ര, വരുംതലമുറകൾക്കു മാധ്യമധർമത്തിന്റെ ഉദാത്ത മാതൃകയും പ്രചോദനവുമാണ്. ദീപിക സമൂഹത്തിനു വെളിച്ചമായി ഇനിയും പ്രയാണം തുടരുമെന്നതിൽ സംശയമില്ല.
-മാർ തോമസ് തറയിൽ, ചങ്ങനാശേരി ആർച്ച്ബിഷപ്
Tags : Satyaduthika celebrates deepika@140