എല്ലാറ്റിനെയും ഉള്‍ക്കൊള്ളുക എന്നു പറയുന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ പ്രശ്നം. ആഴമേറിയ അറിവുകള്‍ പകരുമ്പോള്പോലും തങ്ങള്‍ പറയുന്നതാണ് ശരി എന്ന് മഹാസന്യാസിമാരും പുരോഹിതന്മാരും വാദിക്കുന്ന കാലത്ത്, സര്‍വരുടെയും ഭാഗത്തുനിന്നു സംസാരിച്ചിരുന്ന മഹാസാന്നിധ്യമായിരുന്നു ഗുരു മുനി നാരായണ പ്രസാദ്.
നാരായണ ഗുരുവിന്റെ കൃതികള്‍ക്ക് ഏറ്റവും ലളിതമായ വ്യാഖ്യാനം ചമച്ച ഗുരുവര്യന്. ബൃഹദാരണ്യകോപനിഷത്ത് ഒഴികെയുള്ള എല്ലാ ഉപനിഷത്തുകള്‍ക്കും അദ്ദേഹം വ്യാഖ്യാനമെഴുതി. ക്രിസ്തുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ഇസ്ലാം മതത്തിന്റെയുമൊക്കെ ദര്‍ശനങ്ങള്‍ വളരെ ആഴത്തിലും അതേസമയം, എല്ലാവര്ക്കും മനസിലാകാവുന്ന രീതിയിലും ഏകലോക വീക്ഷണത്തെ മുന്നില്‍ വച്ചുകൊണ്ടു വ്യാഖ്യാനിക്കുകയും അങ്ങനെ ഒരു സര്‍വദര്‍ശന സമന്വയം എന്നു പറയാവുന്ന രീതിയില്‍ ഒരു ജ്ഞാനപാരമ്പര്യത്തെ എത്രയോ വര്‍ഷങ്ങളായി അദ്ദേഹം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. ഒരിടത്തുപോലും അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ വിഭാഗീയതയുടെ ഒരംശംപോലും കടന്നുവന്നില്ല.
ഒന്നിനെയും അദ്ദേഹം തര്‍ക്കിച്ചു നിലനിര്‍ത്തിയില്ല. ഒന്നിനെയും ചെറുത്തില്ല. ഒന്നിനെയും തള്ളിപ്പറഞ്ഞില്ല. ലോകചിന്തയുടെ അലകളിലൂടെ അദ്ദേഹം സ്വാഭാവികമായൊഴുകി. അദ്വൈതത്തിന്റെ പ്രപഞ്ചത്തിലേക്ക് തനിക്കു പരിചിതമായതിനെയെല്ലാം ചേര്‍ത്തുവച്ചു വ്യാഖ്യാനിച്ചു.
ഒരു തികഞ്ഞ അദ്വൈത ദാര്‍ശനികനായിരുന്നു അദ്ദേഹം. ഗുരുസ്ഥാനത്തായിരിക്കുമ്പോഴും യാതൊരു തരത്തിലുള്ള അതിശയോക്തിയോ അതിഭാവുകത്വമോ അമിതമായ സ്നേഹപ്രകടനങ്ങളോ ഒന്നുമില്ലാതെ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ എന്ന നിലയില്‍ ഒരു ഓരത്തുകൂടി അങ്ങനെ ജീവിച്ചുപോയൊരാള്. ആദ്യമായി ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ എങ്ങനെയായിരുന്നോ, അതേ ലാളിത്യം തന്നെയാണ് ഏറ്റവും ഒടുവില്‍ കണ്ടപ്പോഴും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നത്. പ്രസാദ് സ്വാമിയുടെ ഈ ലാളിത്യവും അതിഭാവുകത്വമില്ലായ്മയും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
വളരെ സന്തുലിതമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. എന്താണോ ഉള്ളിലുള്ളത് അത് അങ്ങനെതന്നെ പുറത്തുണ്ടാകും. കാപട്യം എന്നു പറയുന്ന ഒന്ന്, അല്ലെങ്കില്‍ നമ്മളെ സന്തോഷിപ്പിക്കുക എന്നു പറയുന്ന ഒന്ന്, അത് അദ്ദേഹത്തിന് അല്പംപോലും ഉണ്ടായിരുന്നില്ല. അവസാനകാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നു. ഞാന്‍ ഗുരുകുലം വിട്ടാണ് ജീവിക്കുന്നത്. പക്ഷേ, ഞാന്‍ ഗുരുകുലത്തിനുള്ളിലാണോ പുറത്താണോ എന്നൊന്നും അദ്ദേഹം നോക്കാറില്ലായിരുന്നു. ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണോ നമ്മള് ജീവിക്കുന്നത് എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരിഗണന.
പതിനേഴാം വയസിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അഞ്ചു മാസം മുന്‍പും അദ്ദേഹത്തെ കണ്ടിരുന്നു. അന്നും ഇന്നും പലതരത്തില്‍ എന്റെ എഴുത്തിനെക്കുറിച്ചും പ്രഭാഷണങ്ങളെക്കുറിച്ചും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നെങ്കിലും ആദ്യം കണ്ടപ്പോള്‍ അദ്ദേഹം കാട്ടിയ ആ വാത്സല്യത്തിനും സ്നേഹത്തിനും ഒരു കുറവോ കൂടുതലോ ഉണ്ടായിരുന്നില്ല. അതെന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
വളരെ ചെറിയ പ്രായത്തില്‍ ഗുരുകുലത്തിലേക്കു കടന്നുചെല്ലുമ്പോള്‍ ആദ്യമായി ഞാന്‍ കേട്ട ക്ലാസുകള്‍ അദ്ദേഹത്തിന്റേതാണ്. ഉപനിഷത്തുകളും നാരായണഗുരുവിന്റെ കൃതികളുമെല്ലാം ആഴത്തില്‍ മനസിലാക്കിയതും ആ ക്ലാസുകളിലൂടെയാണ്.
ഗുരു നിത്യയാണ് എന്റെ ഗുരുവെങ്കിലും ഉപനിഷത്തുകളെ ഏറ്റവും ലളിതമായി പറഞ്ഞു മനസിലാക്കിത്തന്നത് പ്രസാദ് സ്വാമിയായിരുന്നു. ഗുരുവിന്റെ കൂടെ ഞാന്‍ ഫേണ്‍ഹില്ലില്‍ താമസിക്കുമ്പോള്‍ വളരെ വാത്സല്യമായിരുന്നു പ്രസാദ് സ്വാമിക്ക്. പല തരത്തില്‍ എന്റെ ജീവിതരീതികളോട്, ചിന്താരീതികളോട് ഒരുപാട് വിയോജിപ്പുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനു കാരണം, ഞാന്‍ വേദാന്തത്തില്‍ അധിഷ്ഠിതമായൊന്നുമല്ല കാര്യങ്ങളെ കണ്ടിരുന്നത് എന്നതാണ്. പക്ഷേ അതൊക്കെ നിലനില്‍ക്കുമ്പോള്‍പോലും, വിമര്‍ശനങ്ങളൊക്കെ പറയുമ്പോഴും, ശക്തമായി ചേര്‍ത്തുപിടിക്കുകയും ഇനിയും ഇനിയും പുസ്തകങ്ങളൊക്കെ എഴുതണം എന്നു പറയുകയും പ്രേരിപ്പിക്കുകയും കൂടുതല്‍ മനുഷ്യരിലേക്ക് എത്തണമെന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകയും ഉള്‍ക്കൊള്ളേണ്ടതിനെ ഉള്‍ക്കൊള്ളുകയും ചെയ്ത് ഗുരുതുല്യസ്ഥാനത്തു നിന്നു അദ്ദേഹം. ആ ഗുരുപരമ്പരയില്‍ ഗുരു നിത്യക്കു ശേഷം ആരാണ് ഗുരു എന്ന ചോദ്യത്തിന് ഇതാ ഒരു സന്യാസി എന്നു വിരല്‍ ചൂണ്ടാന്‍ എനിക്കു മുന്നില്‍ പുതിയ കാലത്ത് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു മുനി നാരായണ പ്രസാദ്.
തികഞ്ഞ അദ്വൈത ദാര്‍ശനികനായിരുന്നു അദ്ദേഹം. അദ്വൈതത്തിന്റെ പ്രപഞ്ചത്തിലേക്ക് തനിക്ക് പരിചിതമായ എല്ലാറ്റിനെയും ചേര്‍ത്തുവച്ചു പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതൊരു വിട്ടുവീഴ്ചയില്ലാത്ത ദര്‍ശനമായിരുന്നു. അവിടെ മത, സാമൂഹിക ചിന്തകള്‍ക്കൊന്നും ഒരടിസ്ഥാനവുമുണ്ടായിരുന്നില്ല.
എന്തു പറയുമ്പോഴും അതിലുള്ള എല്ലാറ്റിനെയും അദ്വൈതതത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു സമന്വയിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കലയും സംഗീതവും സാഹിത്യവുമൊക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളായിരുന്നെങ്കിലും അതിനൊന്നും ഗുരു നിത്യ കൊടുത്തിരുന്ന പ്രാധാന്യം അദ്ദേഹം കൊടുത്തിരുന്നില്ല. കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ചിത്രകലയുടെയും കവിതയുടെയുമൊക്കെ ലോകത്തിലേക്ക് അദ്വൈത ദര്‍ശനത്തെ പ്രസരിപ്പിക്കുകയാണ് ഗുരു നിത്യ ചെയ്തത്. എന്നാല്‍ അദ്വൈത ദര്‍ശനത്തെ സര്വതിലേക്കും കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് പ്രസാദ് സ്വാമി ചെയ്തത്. അതിനെക്കുറിച്ചെല്ലാം അതിലേറെ ആഴത്തില്‍ അദ്ദേഹം എഴുതി.
അദ്ദേഹത്തിന്റെ ആത്മകഥയായ "ആത്മായനം' എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്. വളരെ സത്യസന്ധമായി എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് അത്. ഉപനിഷത്തുകള്‍ക്കും നാരായണഗുരുവിന്റെ കൃതികള്‍ക്കും അദ്ദേഹം എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ ഏറ്റവും ലളിതമായ വ്യാഖ്യാനങ്ങളാണ്. മലയാളത്തിലോ മറ്റൊരു ഭാഷയിലോ ഉപനിഷത്തുകള്‍ക്ക് അത്തരമൊരു വ്യാഖ്യാനം അതിനു മുന്‍പോ ശേഷമോ ഉ ണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.
ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം വളരെ പ്രസക്തമായ ഒരു പുസ്തകമാണ്. ഭഗവദ്ഗീതയെ ആഴത്തിലറിയാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഞാന്‍ ആ പുസ്തകം ശിപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ "ഗ്രീക്ക് ചിന്തകര്‍' എന്ന പുസ്തകമാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്ഷിച്ചിട്ടുള്ളത്. ഖുര്‍ ആനെയും ബൈബിളിനെയും മുന്‍നിര്‍ത്തി അദ്ദേഹം എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ എടുത്തുപറയേണ്ടവയാണ്. അങ്ങനെ വല്ലാത്തൊരു വൈവിധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെയെല്ലാം അദ്വൈതത്തിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നാരായണഗുരുവിനെ സാമൂഹിക നവോത്ഥാനത്തിന്റെ അടയാളമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന് വിമര്‍ശനമുണ്ടായിരുന്നു. യഥാര്‍ഥമായ ഗുരുത്വത്തെ പ്രതിപാദിക്കാതെ ഗുരുവിനെ സാമൂഹ്യ നവോത്ഥാന നായകന് എന്ന രീതിയില്‍ ചുരുക്കിക്കളയുകയായിരുന്നു സഹോദരന് അയ്യപ്പനും ഡോ. പല്പുവും കുമാരനാശാനുമെല്ലാം എന്നു കരുതിയിരുന്ന ആളായിരുന്നു സ്വാമി. സാമൂഹികമായ പല മാറ്റങ്ങള്‍ക്കും ഗുരു കാരണമായിട്ടുണ്ടെങ്കിലും ആ രീതിയില്‍ അല്ല ഗുരുവിനെ അവതരിപ്പിക്കേണ്ടതെന്നും തികഞ്ഞ അദ്വൈതിയായ ഒരു വിശ്വഗുരു എന്ന രീതിയിലാണ് ശ്രീനാരായണ ഗുരു അവതരിപ്പിക്കപ്പെടേണ്ടതെന്നും അദ്ദേഹം കരുതിയിരുന്നു. അതായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ നിലപാട്.
പുതിയ കാലം ആവശ്യപ്പെടുന്ന ഏറ്റവും വലിയ സാന്നിധ്യമാണ്, സര്‍വതിനെയും ഉള്‍ക്കൊള്ളുന്ന ഒരു മനസ് നമ്മുടെ അടുത്തൊക്കെ ഉണ്ടാവുക എന്നത്. ഇന്നു വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിന്ദയുടെയും ഇടങ്ങളാണ് നമ്മുടെ പൗരോഹിത്യത്തിന്റെ ലോകത്ത് കൂടുതലായും കാണപ്പെടുന്നത്. ഏറ്റവും ഉന്നത സ്ഥാനത്തുള്ളവരില്നിന്നുപോലും വിഭാഗീയതയുണ്ടാക്കുന്ന വാക്കുകള്‍ എല്ലാ മതപശ്ചാത്തലത്തിലും കേള്‍ക്കേണ്ടിവരുമ്പോള്‍, സര്‍വതിനെയും ഉള്‍ക്കൊണ്ട് വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഇടര്ച്ചയുടെയോ ഒരു കണികപോലുമില്ലാത്ത സൗമ്യമായ ഒരു സാന്നിധ്യമുണ്ടായിരിക്കുക എന്നത് നമുക്ക് അനുഗ്രഹമാണ്. ആ അനുഗ്രഹങ്ങളിലൊന്നാണ് ഇപ്പോള്‍ അറ്റുപോയത്. എങ്കിലും മാനവികതയില്നിന്നു വഴിതെറ്റിപ്പോകാതെ, വൈകാരികതയ്ക്ക് അടിപ്പെടാതെ മുന്നോട്ടു പോകാന്‍ ആ മാതൃക ഇനിയും ഒരദൃശ്യ സാന്നിധ്യമായി ഇവിടെ തുടരട്ടെ.
(ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമാണ് ലേഖകന്‍)
Tags : gentle presence part everyone