വീട്ടുവളപ്പിൽ വിളകളുടെ വിസ്മയമൊരുക്കി പുത്തൻപുരയിൽ സാജുവും കുടുംബവും
Monday, May 6, 2024 1:28 AM IST
വടക്കഞ്ചേരി: വിളകളുടെ വിസ്മയ ലോകമാണ് എളവമ്പാടം കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്‍റെ കൃഷിയിടം. വീടിനു ചുറ്റുമുള്ള നാലര ഏക്കർ സ്ഥലത്തും വിളകളുടെ വൈവിധ്യമാണ്. സമ്മിശ്ര കൃഷിയിലൂടെയാണ് 61 ക്കാരനായ സാജു കൃഷി ലാഭകരമാക്കുന്നത്. ഒരു വിളക്ക് ഉദ്ദേശിച്ച വരുമാനം കിട്ടിയില്ലെങ്കിൽ തന്നെ അത് മറ്റു വിളകളിലൂടെ ലാഭകരമാക്കാൻ സാജുവിന് കഴിയുന്നു. വിളകളുടെ വൈവിധ്യത്തിനൊപ്പം അനുബന്ധ മേഖലകളിലെ മികവും ദീർഘവീക്ഷണത്തോടെയുള്ള കൃഷി അറിവുകളുമാണ് സാജുവിന്‍റെ കൃഷിയിടം കൃഷിവകുപ്പിന്റെ മാതൃകാ കൃഷിയിടമായി തെരഞ്ഞെടുക്കപ്പെടുന്നതിനും കാരണമായത്.

സമ്മിശ്ര കൃഷിക്ക് കൃഷിവകുപ്പിന്‍റെ ആത്മ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകളും അംഗീകാരങ്ങളും സാജുവിനെ തേടിയെത്തിയിട്ടുണ്ട്.

ഡയറി, അഗ്രികൾച്ചർ, സോയിൽ കൺസർവേഷൻ തുടങ്ങി പത്തോളം വിഭാഗങ്ങളിലെ ശ്രദ്ധയും കരുതലുമാണ് ഈ കർഷകനെ വ്യത്യസ്തനാക്കുന്നതും. പാരമ്പര്യ കൃഷിരീതികൾക്കൊപ്പം അതിനൂതന കൃഷി മാർഗങ്ങളാണ് കടുത്ത വേനലിലും നാലര ഏക്കർ കൃഷിയിടം നിത്യഹരിത ശോഭയിൽ തിളങ്ങി നിൽക്കുന്നതിനു പിന്നിൽ.

തെങ്ങാണ് പ്രധാന വിള. ഇതിനിടയിലാണ് തെങ്ങോളം ഉയരമുള്ള 130 വലിയ ജാതി മരങ്ങളും വാഴയും മറ്റും. മാങ്കോസ്റ്റിൽ, ഫിലോസാൻ, പിസ്ത, മുട്ടപ്പഴം തുടങ്ങി അമ്പതിലേറെ പഴവർഗങ്ങൾ. പേരയ്ക്ക തന്നെയുണ്ട് പത്തോളം ഇനങ്ങൾ. നാടൻ മാവിനങ്ങൾ.

ഒരു ഭാഗത്ത് പച്ചക്കറി കൃഷികൾ, പൂച്ചെടികൾ, അലങ്കാര ചെടികൾ, ചാക്കുകളിൽ ഇഞ്ചി കൃഷി തുടങ്ങി പുഴയോരത്തെ സാജുവിന്റെ കൃഷിയിടം കൗതുക ഭൂമികയാണ്.

പാലേക്കറുടെ സീറോ ബജറ്റ് കൃഷി മനസിലാക്കി ജീവാമൃത പ്രയോഗത്തിലൂടെയാണ് കൃഷിയിടത്തിനെന്നും യൗവനം നിലനിർത്തുന്നതെന്ന് സാജു പറഞ്ഞു.ഇതിനാണ് വെച്ചൂർ പശുക്കളെ വളർത്തുന്നത്. എട്ടു വയസുക്കാരി ഗർഭിണിയായ മാളുവാണ് സീനിയർ.

 തൊഴുത്തിൽ അഴകായി കന്നിപ്രസവത്തിന് തയാറെടുക്കുന്ന ചിന്നുവുമുണ്ട്. 150ൽ പരം വിവിധ ഇനം കോഴികളാണ് മറ്റൊരു ആകർഷണം.

ഇവയെയെല്ലാം ബാച്ചുകളാക്കി തിരിച്ച് പകൽ സമയത്ത് നിശ്ചിത സമയങ്ങളിൽ കൃഷിയിടത്തിലേക്ക് തുറന്നു വിടും.അനുവദിച്ച സമയം കഴിഞ്ഞാൽ കോഴികൾ അവയുടെ കൂടുകളിൽ സ്വയമേവ കയറും.

കൃഷി താല്പര്യമുള്ളവർ സാജുവിന്‍റെ തോട്ടത്തിൽ എത്തിയാൽ പിന്നെ കണ്ടു മതിവരില്ല അത്രയ്ക്കുണ്ട് കൃഷി കാഴ്ചകൾ. വിളകൾ നിറഞ്ഞുനിൽക്കുന്ന തോട്ടത്തിൽ പക്ഷെ, സ്ഥിരം പണിക്കാരില്ല.

സാജുവും ഭാര്യ മിനിയും സഹോദരി ലിസിയുമാണ് പണിക്കാർ. വിദേശങ്ങളിലുള്ള മകൾ ലിമിയും മകൻ ജിലീഷും ഇവരുടെ കൃഷി പരീക്ഷണങ്ങൾക്കെല്ലാം സർവ പിന്തുണയുമായുണ്ട്. അമ്മ മറിയാമ്മ കൊതിയൂറുന്ന കൊഴുക്കട്ട നിർമാണ വിദഗ്ദ്ധയായിരുന്നു.

അമ്മയുടെ കൈപുണ്യത്തിൽ രുചി കൂട്ടുകളുടെ മറ്റു പലഹാരങ്ങൾക്കും സാജുവിന്‍റെ കുടുംബം പ്രസിദ്ധമായിരുന്നു. ഓർഡർ എടുക്കാൻ പോലും കഴിയാത്ത വിധമായിരുന്നു ആവശ്യക്കാർ എത്തിയിരുന്നത്.

പതിനെട്ടാം വയസിൽ തുടങ്ങിയതാണ് സാജുവിന്‍റെ കൃഷി കമ്പം. പിതാവ് തോമസി (ഉമ്മച്ചൻ ) ൽ നിന്നാണ് കൃഷിയിൽ ആകൃഷ്ടനാകുന്നത്.

ഐടിഐ കഴിഞ്ഞ് ബംഗളൂരുവിൽ രണ്ടു വർഷം ജോലി ചെയ്തെങ്കിലും അതിൽ നിന്നുള്ള നല്ല വരുമാനമൊന്നും സാജുവിനെ സംതൃപ്തനാക്കിയില്ല.

കൃഷിയായിരുന്നു മനസു നിറയെ. പിന്നെ തന്‍റെ ജീവിത വഴി കൃഷിയാണെന്ന് തിരിച്ചറിഞ്ഞ് അതിൽ വിദഗ്ധനാവുകയായിരുന്നു സാജു.