സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റേതായി വന്നിട്ടുള്ള പല സീനുകളും താനാണ് ചെയ്തതെന്ന വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ശ്രദ്ധനേടിയ സുനിൽ രാജ് എടപ്പാൾ.
കുഞ്ചാക്കോ ബോബന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ കുറിച്ചു.
‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്നുള്ള ആളുകളുടെ ചോദ്യമാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് സുനിൽ പറഞ്ഞു. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രമായുള്ള ചില ചിത്രങ്ങളും സുനിൽ രാജ് പങ്കുവച്ചു.
‘പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്. സുനിൽ രാജ് കുറിച്ചു.
സ്റ്റേജ് ഷോകളിലും മറ്റും ജൂനിയർ കുഞ്ചാക്കോ ബോബൻ എന്ന പേരിലാണ് സുനിൽ രാജ് അറിയപ്പെടുന്നത്. കുഞ്ചാക്കോ ബോബനെ അനുകരിക്കാൻ തുടങ്ങിയതോടെയാണ് സുനിൽ രാജ് ശ്രദ്ധ നേടിയത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സ്പിൻ-ഓഫ് ചിത്രമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.
ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശൻ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമയിലെ നായകൻ.
ഈ സിനിമയിലെ നായികയായ സുമലതയും ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ അതേ കഥാപാത്രമാണ്. ചിത്രത്തിൽ അതിഥി താരമായി നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ടിയാണ് താൻ അഭിനയിച്ചത് എന്നാണ് സുനിൽ രാജിന്റെ വെളിപ്പെടുത്തൽ.
Tags : kunchakko boban enna thaan case kodukku sunil edappal