തിരുനാമകീര്‍ത്തനം പാടുവാന്‍ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ തിരുസന്നിധിയിലേക്ക് യാത്രയായി. ലേഖകന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ഗാനരചയിതാവ്, മാധ്യമപ്രവര്ത്തകന് എന്നിങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു അന്തരിച്ച പനച്ചിക്കലച്ചന്.
വചനോത്സവം, ശാലോം, ജീവജ്വാല തുടങ്ങിയ ആനുകാലികങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ‘പാം ചിക്കന്‍’ എന്ന തൂലികാനാമത്തില്‍ അദ്ദേഹം നോവലുകളും കഥകളും രചിച്ചു. ദീപിക ദിനപത്രത്തില്‍ ‘സൂര്യഗ്രഹണം’ എന്ന പേരില്‍ നോവല്‍ പ്രസിദ്ധീകരിച്ചിരുന്നു. ആത്മീയ സാഹിത്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ കഥകളും ചെറുകഥകളും നോവലുകളും വഴി സാഹിത്യരംഗത്ത് അദ്ദേഹം ശ്രദ്ധേയനായി.
മികച്ച നാടകകൃത്തും സംവിധായകനുമായിരുന്നു. അദ്ദേഹം ആരംഭിച്ച വന്ദന തീയറ്റേഴ്സ് മുഖേന ‘വിൻസെന്റ് ഡിപോൾ’ എന്ന നാടകം അരങ്ങിലെത്തി. ലോപസന്ധി, കമണ്ഡലൂ എന്നീ നാടകങ്ങളും പിറവികൊണ്ടത് ഫാ. മൈക്കിളിന്റെ തൂലികയില്‍ നിന്നുമാണ്. സ്വര്‍ഗവാതില്‍ പക്ഷികള്‍ എന്ന നവീന നാടകത്തിന് കഥയും തിരക്കഥയും നല്കിയതു ഫാ. പനച്ചിക്കലച്ചനായിരുന്നു.
ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരമാര്‍ഥം, സത്യങ്ങളും വസ്തുതകളും, വീണ്ടെടുപ്പിന്റെ വിശ്വാസ വഴി, കുരിശിന്റെ വഴി തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു. 1976ല്‍ രചിച്ച ആദ്യഗാനം ‘നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍' ഡോ. കെ.ജെ. യേശുദാസാണ് ആലപിച്ചത്. ഗാനരചനയുടെ 50-ാം വര്‍ഷത്തിലാണ് ഫാ. മൈക്കി ളിന്റെ വിയോഗം. ദിവ്യകാരുണ്യം, അമൃതവര്‍ഷിണി (ജെറി അമല്‍ദേവ്), വചനോത്സവം (എല്ഡറിക് ഐസക്സ്), തിരുനാമ കീര്‍ത്തനം, ആത്മാഭിഷേകം, അനുതാപ കീര്‍ത്തനം (സണ്ണി സ്റ്റീഫന്‍) തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി ഫാ. പനച്ചിക്കലച്ചന് സംഗീത ലോകത്ത് വിസ്മയം സൃഷ്ടിച്ചു.
തരംഗിണി ആല്‍ബങ്ങളിലെ ഗാനങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, ചേതോഹരം ശുഭ്രതേജോമയ, പ്രഭാത കുസുമം കവിളില്‍ ചൂടിയ, ആത്മാനുരാഗഭരിതം, പിതാവേ അനന്ത നന്മയാകും എന്നിവ ഫാ. മൈക്കിളിന്റെ സൃഷ്ടിയില്പ്പിറന്നവയാണ്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, എസ്. ജാനകി, കെ.എസ്. ചിത്ര, കെ.ജി. മാര്‍ക്കോസ്, മിന്മിനി, മധു ബാലകൃഷ്ണന്, കെസ്റ്റര്‍, മിഥുല മൈക്കിള്‍ തുടങ്ങിയവര്‍ ഫാ. മൈക്കിളിന്റെ ഗാനങ്ങള്‍ ആലപിച്ചവരില്‍ പ്രമുഖരാണ്.
ശാലോം ചാനലിന്റെ തീം സോംഗ് ‘മേലെ മാനത്തെ ഈശോയെ’ ഫാ. മൈക്കിള്‍ രചിച്ച് എം. ജയചന്ദ്രന് ഈണം നല്‍കിയതാണ്.
ടെലിഫിലിം രംഗത്തു തന്റേതായ കഴിവു തെളിയിച്ച ഫാ. മൈക്കിള്‍ 1980കളില്‍ ടെലിഫിലിം സംവിധാനം ആരംഭിച്ചു. ജീവന്റെ അവകാശി (1997), വീടും വിശേഷങ്ങളും (1996), ബോയ്സ് (1993 ലഹരിക്കെതിരേ), കന്മഴ പെയ്യും മുമ്പേ (2009 തിരക്കഥ, നിര്‍മാണം) ആരു പറഞ്ഞു (ഷോര്‍ട്ട് ഫിലിം) എന്നിവയിലൂടെയും ഫാ. പനച്ചിക്കൽ പ്രതിഭ തെളിയിച്ചു. 2011ല്‍ സമ്പൂര്‍ണ ബൈബിള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രചരിപ്പിക്കുന്നതിനും നേതൃത്വം നല്കി.
1974 ഡിസംബര്‍ 19ന് പൗരോഹിത്യം സ്വീകരിച്ച ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ശുശ്രൂഷയിലൂടെ അനേകരെ ആത്മീയ നവോത്ഥാനത്തിലേക്ക് നയിച്ചു.
പോപ്പുലര്‍ മിഷന് ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന് അവാര്‍ഡ്, ഗുഡ്നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലേറ്റിന്റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Tags : fr. micheal panachickal lycrist music