ഇന്ദ്രന്‍സിന്റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്ത്തങ്ങളില് തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.
മലയാളത്തിന്റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..?

ഡേറ്റില്ലെന്നു പറഞ്ഞാണ് ആദ്യം ഒഴിഞ്ഞുമാറിയത്. എന്റെ ഡേറ്റിനു വേണ്ടി അവര്‍ വീണ്ടും കാത്തുനിന്നു എന്നറിഞ്ഞപ്പോള്‍ വിഷമമായി. മലയാളി കഥാപാത്രമാണ്, ഭാഷ പ്രശ്നമാവില്ല എന്നൊക്കെ ബാലാജി പറഞ്ഞു. "മൂക്കുത്തി അമ്മന്‍' കണ്ടിട്ടുള്ളതിനാല്‍ മനസില്‍ ഒരടുപ്പം തോന്നിയിട്ടുമുണ്ട്. ഏറെ ലളിതമാണ് സൂര്യസാറിന്റെ അഭിനയം. ചിരിച്ച്, ഏറെ ക്യൂട്ട് ആയ മുഖവും. അങ്ങനെയൊക്കെ ആരാധന തോന്നിയിരുന്നു. ആ സാന്നിധ്യം അനുഭവിക്കാമെന്നു കരുതി. വീട്ടുകാരുടെ നിര്‍ബന്ധം കൂടിയായപ്പോള്‍ ഞാന്‍ സമ്മതിച്ചു.
തമിഴില്‍ തുടക്കം "ആടും കൂത്തി'ലല്ലേ..?
ടി.വി. ചന്ദ്രന് സാറിന്റെ "ആടും കൂത്തി'ല്‍, അദ്ദേഹത്തിന്റെ ഇഷ്ടത്തില്‍, ഒരു ചെറിയ സീനില്‍. പിന്നീടു ഷങ്കറിന്റെ "നന്‍പനി'ല്‍. ഒരു സീനില്‍ വിദ്യാര്ഥികള്ക്കൊപ്പമുണ്ടെങ്കിലും വിജയ്യുമായി നേര്‍ക്കുനേര്‍ ഡയലോഗിന് അവസരമുണ്ടായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ സിനിമയും പേരുമൊക്കെ പരാമര്‍ശിക്കുന്ന ഒരു പടത്തില്‍ അഭിനയിച്ചതും അതു റിലീസായപ്പോള്‍ അദ്ദേഹം സിഎം ആണ് എന്നതുമെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.
കഥാപാത്രത്തിലേക്കു കടന്നത്..?

കേരളത്തില്‍ നിന്നു മകളുമായി മദ്രാസില്‍ ചെന്നുപെട്ടാല്‍ നമുക്കറിയാവുന്ന, കൃത്യമല്ലാത്ത തമിഴ് പറയുമല്ലോ. അതിനായി അഭിനയിക്കേണ്ടി വന്നില്ല. മലയാളത്തിൽ കിട്ടുന്ന കഥാപാത്രം പോലെ ഇതും ഉള്‍ക്കൊള്ളാനായി. എല്ലാം ബാലാജി കൃത്യമായി പറഞ്ഞുതന്നു. അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും തന്നു. എന്റെ ഒരു നല്ല റിയാക്ഷന് വന്നാല്‍ അതു കട്ട് ചെയ്യാന്‍ സമ്മതിക്കാതെ കാമറാമാന് ജി.കെ. വിഷ്ണുവും കൂടെനിന്നു. മകളുടെ മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ ഫോണ്‍ നിലത്തുവീഴുന്ന സീനില്‍ എന്റെ ഇമോഷന് മുറിഞ്ഞുപോകാതെ പെര്‍ഫോം ചെയ്യാനായി. മുളകരച്ച് കറുപ്പുസ്വാമിയുടെ വിഗ്രഹത്തില്‍ തേക്കുന്ന സീനും ഉള്ളുനൊന്തുതന്നെ ചെയ്തതാണ്. മകളുമായി ഡോക്ടറുടെ അടുത്തുപോയി എന്തു ചെയ്യാനാകുമെന്നു ചോദിക്കുന്ന സീന്‍ ചെയ്തപ്പോള്‍ ഫ്രെയിമില്‍ പ്രകടമായതിലുമധികം ഉള്ളില്‍ വിങ്ങല്‍ തിങ്ങിനിന്നു.
അനഘയുമായുള്ള സീനുകളില്‍ അച്ഛന്-മകള്‍ ബന്ധത്തിന്റെ സ്വാഭാവികതയുണ്ടായത്..?
മലയാളിയായ അനഘ മായാരവിയാണു മകള്‍ ബിനുവായി വേഷമിട്ടത്. ഏറെ സ്നേഹത്തോടെ മകളെപ്പോലെതന്നെ കൂടെനിന്നപ്പോള്‍ നമുക്കു കൂടുതല്‍ വേദന കിട്ടി. സെറ്റിലും ഒരു മകളെന്നപോലെ എന്നോടു ചേര്‍ന്നിരുന്നു. എന്നെ ശ്രദ്ധിച്ച്, എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ച് അവള് ഒപ്പം കൂടി.
സൂര്യയുമായുള്ള അനുഭവങ്ങളില്‍ മനസില്‍ നിറഞ്ഞുനില്ക്കുന്നത്..?
ആരാധനയുണ്ടെങ്കിലും അടുത്തദിവസമാണ് അദ്ദേഹവുമായുള്ള സീന്‍ എന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ വെപ്രാളമായി. സെറ്റിലെത്തിയ അദ്ദേഹം എന്റെയടുത്തേക്കുവന്ന് കെട്ടിപ്പിടിച്ചു. കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായി ഞാന്‍. അത്രമേല്‍ എളിമയുള്ള ഒരാള്‍. എന്റെ പടങ്ങളൊക്കെ കണ്ട് അളന്നുകുറിച്ചുവച്ചപോലെയായിരുന്നു എന്നോടുള്ള പെരുമാറ്റം.
കൂടെ സീന്‍ ചെയ്തപ്പോള്‍ എനിക്കു വിറയലുണ്ടായി. ഏറെ നിശബ്ദമായി വന്ന് അങ്ങനെയൊരാള്‍ അവിടെ നില്‍ക്കുന്നുവെന്ന് നമുക്കറിയാന്‍ പറ്റാത്ത രീതിയിലുള്ള സാന്നിധ്യം. വള വലിച്ചെറിഞ്ഞശേഷം ബട്ടണ്‍സ് പൊട്ടിപ്പോകുംവിധം അദ്ദേഹത്തിന്റെ കോട്ടില്‍ പിടിച്ചുവലിച്ച് ഞാന്‍ സംസാരിക്കുന്ന ഒരു സീനുണ്ട്. ആ കണ്ണുകളില്‍ നിന്നു കിട്ടിയ പവറില്‍ നിന്നാവണം തിരിഞ്ഞുനിന്ന് ബാക്കി പെര്‍ഫോം ചെയ്യാനായത്. ആ കോംബിനേഷനും ആ ദിവസങ്ങളും ഒരു സ്വപ്നം പോലെയാണ് ഇപ്പോഴും. റിലീസിനുശേഷം സൂര്യ സാറിനൊപ്പം ചെന്നൈയില്‍ ഒരു വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചുകൂടി. അദ്ദേഹം എനിക്കു സമ്മാനവും തന്നു.
വൈകാരികസ്പർശമുള്ള കോടതിസീനുകളിൽ ടെന്ഷനുണ്ടായോ..?
അതിലേക്കു പ്രവേശിക്കുമ്പോഴുള്ള ഒരു അറപ്പും മറ്റുമുണ്ടല്ലോ. അവരിലൊരാളായി, ആ കഥാപാത്രമായി മാറിയപ്പോള്‍ അതില്ലാതെയായി. എന്റെ ഷോട്ട് കഴിഞ്ഞും ആ കഥാപാത്രത്തില്‍നിന്നു മാറാതെ ആ സീന്‍ കഴിയുന്നതുവരെ അവിടെത്തന്നെനിന്നു. അത്രത്തോളം അതിനു ജീവനുള്ളതുകൊണ്ടാവാം ഉള്ളില്‍ അതിന്റെ പിടിത്തമുണ്ടായിരുന്നു. മകളായി വേഷമിട്ട അനഘയും അതേ അവസ്ഥയില്‍ അടുത്തു നില്ക്കുന്നതിനാല് എന്റെ മറ്റൊരു കഥാപാത്രം പോലെ അയഞ്ഞുനില്ക്കാനുമാവില്ലായിരുന്നു.
എത്രത്തോളം കംഫര്‍ട്ടായിരുന്നു തമിഴ് സെറ്റ്..?
കോയമ്പത്തൂരിലും ചെന്നൈയിലുമായി കൃത്യമായ മുന്നൊരുക്കങ്ങളോടെ ഒരു മാസത്തെ ഷൂട്ടിംഗ്. ആര്‍ട്ട് ഡയറക്ടര്‍ അരുണ്‍ വെഞ്ഞാറമൂട്, ഉണ്ണിമായ പ്രസാദ്, സ്വാസിക, ശിവദ, അജു വര്‍ഗീസ് എന്നിങ്ങനെ മലയാളിസാന്നിധ്യം. സ്ക്രിപ്റ്റ് മലയാളത്തിലേക്കു മാറ്റിത്തന്നു. എനിക്ക് കഥാപാത്രത്തില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നില്ല. ആറു മണിക്കു മുന്നേ ജോലി കഴിയും. എല്ലാവര്ക്കും കാരവന്. ഒരുപാടു ക്ഷീണിപ്പിച്ച് ജോലി ചെയ്യിപ്പിച്ചതുമില്ല. പ്രതിഫലം 90 ലക്ഷം കിട്ടിയെന്നൊക്കെ ചിലര്‍ മനക്കണക്കു പറയുന്നതാണ്. അത്രയൊന്നുമില്ല.
"ആശാന്' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലല്ലോ..?
അതില്‍ എനിക്ക് ഒരുപാടു തലങ്ങളില്‍ അഭിനയിക്കാനും കഥകളിയും കോമഡിയുമൊക്കെ ചെയ്യാനുമായി. നന്നായി കഥ പറയുന്ന ജോണ്‍പോൾ, ഫ്രെയിമില്‍ ഒരുക്കിത്തരുന്നതൊക്കെ അഭിനയിക്കാന്‍ നല്ല സുഖമാണ്. ഓടിടിയില്‍ വരുമ്പോള്‍ അതിന്റെ ഫലം കിട്ടുമെന്നു തോന്നുന്നു.
"പേട്രിയറ്റി'ല്‍ പ്രാധാന്യമുള്ള വേഷമാണല്ലോ..?
പേട്രിയറ്റില്‍ സിപിഒ സതീശന്. മമ്മൂക്കയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള കൊതിതീരാന്‍ ഒന്നു രണ്ടു സീനുകള്‍.
ഇനി വരാനുള്ള സിനിമകള്‍..?
വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത "ചിന്ന ചിന്ന ആസൈ' 19നു റിലീസാകും. മധുബാലയും ഞാനും പ്രധാന വേഷങ്ങളില്‍. വാരാണസിയിലായിരുന്നു ഷൂട്ടിംഗ്. പ്രണയമെന്നതിനപ്പുറം, സ്നേഹം കിട്ടാത്തവരുടെ, സംരക്ഷിക്കാന്‍ ആരുമില്ലാത്തവരുടെ...വാക്കുകള്‍ക്ക് അതീതമായ ബന്ധമാണു പറയുന്നത്. ഒരു കുഞ്ഞു കവിതപോലെ വര്‍ഷ അതു നന്നായി ചെയ്തിരിക്കുന്നു. മലയാളിയാണ് എന്റെ കഥാപാത്രം. മധുബാലയുടേതു തമിഴും.
ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാടി'ന്റെ റിലീസ് 25നാണ്. തിരുവനന്തപുരത്തെ ചേരിപ്രദേശത്തു താമസിക്കുന്ന, അല്പം രാഷ്്ട്രീയമൊക്കെയുള്ള ഒരാള്‍- അതാണ് എന്റെ വേഷം. ആര്യ, തെലുങ്ക് നടന് സുനില്‍ തുടങ്ങിവര്‍ക്കൊപ്പം. "കാലന്റെ തങ്കക്കുടം' ഷൂട്ടിംഗ് തുടരുന്നു. വൈശാഖിന്റെ "ഖലീഫ'യിലും വലിയ വേഷമാണ്.
തമിഴില്‍ നിന്നു പുതിയ ഓഫറുകളുണ്ടോ..?
പലരും വിളിക്കുന്നുണ്ട്. എനിക്കു ചെയ്യാന്‍ കഴിയുമെന്നു വിശ്വാസം തോന്നുന്ന സിനിമകള്‍ ചെയ്യും. ധനുഷും മമ്മൂക്കയുമുള്ള ഒരു പടത്തിലേക്കും നേരത്തേ വിളിച്ചിരുന്നു. ഭാഷയെന്ന നിലയില്‍ കാണുമ്പോള്‍ തമിഴ് ഒരു പ്രശ്നം തന്നെയാണ്.
ഇവിടെയൊരാള് സ്ക്രിപ്റ്റിലില്ലാത്ത ഡയലോഗ് പറഞ്ഞാലും റിയാക്ഷനുകളായോ നോട്ടത്തിലൂടെയോ മറുപടി കൊടുക്കാം. എന്നെപ്പോലെ പരിമിതികളുള്ള ഒരാര്‍ട്ടിസ്റ്റിന് തമിഴില്‍ അത്തരത്തില്‍ ശോഭിക്കാനാവില്ല.
പഠനവും വായനയും..?
ഞാന്‍ ഏഴ് കഴിഞ്ഞതേയുള്ളൂ. പത്ത് അത്ര എളുപ്പമല്ലല്ലോ. അത്രയും കരുത്തുള്ള സിനിമയും കൂടി ചെയ്തെങ്കിലേ പത്ത് എഴുതിയെടുക്കാനാവൂ. രണ്ടും കഠിനമാണ്. ഇപ്പോൾ വായിക്കുന്നതു സന്തോഷ് എച്ചിക്കാനത്തിന്റെ "മാതംഗലീല'.
ഇനി ഏതുതരം വേഷങ്ങള്‍..?
ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതിനു മുകളില്‍ നില്ക്കുന്ന വേഷങ്ങള്‍ ഇനിയും ചെയ്യാനുണ്ട് എന്നൊരു ദാഹം ഉള്ളിലുണ്ട്. വീണ്ടും ഞെട്ടിക്കാനുള്ള എന്തെങ്കിലുമൊക്കെ വരും. എന്റെ നല്ല കഥാപാത്രങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ.