ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളെന്ന ലേബലില്‍ ഹിന്ദി സിനിമകളിലേക്ക് എത്തിയെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ തന്റെ മികവ് പ്രകടിപ്പിച്ച താരമാണ് ജാന്‍വി കപൂര്‍.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന ശ്രീദേവി പെട്ടെന്നൊരു ദിവസമാണു മരണപ്പെട്ടത്. അങ്ങനെ മകൾ ജാൻവി കപൂറിന്റെ ജീവിതവും ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞു.
അതിശയിപ്പിക്കുന്ന അഭിനയമികവുകൊണ്ട് ഇന്ത്യൻ സിനിമാലോകം കീഴടക്കിയ ശ്രീദേവിയുടെ വിയോഗം ഇന്നും മകൾ ജാൻവിക്ക് ഇന്നുമൊരു തീരാനൊമ്പരമാണ്. അമ്മയുടെ പെട്ടെന്നുള്ള വിയോഗം വൈകാരികമായ ഒരു ശൂന്യതയാണ് ജാന്‍വിക്ക് നല്‍കിയത്.
ഇപ്പോഴിതാ ആ ശൂന്യത തന്നെയും കുടുംബത്തെയും എങ്ങനെയാണ് ബാധിച്ചതെന്നു പറയുകയാണ് ജാന്‍വി കപൂര്‍. തന്നെ സംബന്ധിച്ചിടത്തോളം, ശ്രീദേവി വെറുമൊരു അമ്മ മാത്രമായിരുന്നില്ല കുടുംബത്തിന്റെ വൈകാരിക കേന്ദ്രമായിരുന്നുവെന്നും ആ നഷ്ടം തന്റെ പിതാവ് ബോണി കപൂറിനെ എത്രത്തോളം ആഴത്തിൽ ബാധിച്ചുവെന്നും അതിനുശേഷം മുഴുവൻ കുടുംബത്തിന്റെയും ചലനാത്മകത എങ്ങനെ മാറി എന്നും താരം പറഞ്ഞു.
എനിക്ക് അമ്മയെത്തന്നെയാണ് മിസ് ചെയ്യുന്നത്. അമ്മയെപ്പോലെ മറ്റാരുമില്ല. അമ്മ ലോകത്തെ കണ്ടിരുന്ന രീതി, ഞങ്ങളെ കണ്ടിരുന്ന രീതി... അമ്മ എത്ര തമാശക്കാരിയായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. അത് ആരും കണ്ടിരുന്നില്ല. എന്നെയും എന്റെ സഹോദരിയെയും അച്ഛനെയും അമ്മ എങ്ങനെയാണു മാറ്റിത്തീർത്തത്, സ്വാധീനിച്ചത് എന്നുള്ളത് ഞാൻ മിസ് ചെയ്യുന്നു.
ഞാൻ ഇത് എപ്പോഴും പറയും, അന്ന് എനിക്ക് ഒരു രക്ഷിതാവിനെ മാത്രമല്ല നഷ്ടപ്പെട്ടത്. എനിക്ക് എന്റെ അച്ഛനെയും അന്ന് നഷ്ടമായി. അമ്മ കൂടെയുള്ളപ്പോൾ ഉണ്ടായിരുന്ന അച്ഛന്റെ ആ രീതികളെല്ലാം മാറി.
അമ്മ ഞങ്ങളെ സുരക്ഷിതരും സംരക്ഷിതരുമായി, ഒരുപക്ഷേ ഒരു പരിധി വരെ മാറ്റിയിരുന്നു. അമ്മയുടെ മരണത്തിനു ശേഷമുള്ള ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, വൈകാരികമായി മാത്രമല്ല, ദൈനംദിന ജീവിതത്തിലും ഞാൻ പൂർണമായും നഷ്ടപ്പെട്ടു.
ഞങ്ങളുടെ ഏറ്റവും നല്ല ദിവസങ്ങളിൽ, ഞങ്ങൾ വളരെ സന്തുഷ്ടരും ശക്തരും പോസിറ്റീവുമായ ഒരു കുടുംബമായിരുന്നു, അതിനുള്ള പ്രധാന കാരണം അമ്മയായിരുന്നു. അതില്‍ വലിയൊരു പങ്ക് അമ്മ ജീവിതത്തെ കണ്ടിരുന്ന രീതി കൊണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അമ്മയെ മിസ് ചെയ്യുന്നു എന്ന് പറയുമ്പോൾ, എനിക്ക് അമ്മയെ കൂടുതൽ വേണമെന്നതുകൊണ്ടല്ല, മറിച്ച് കുടുംബത്തിന് അമ്മയെ കൂടുതൽ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്.
ഞാൻ അമ്മയെ പൂർണമായും ആശ്രയിച്ചിരുന്നു. ഞാൻ ഒരിക്കലും തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നില്ല. എല്ലാത്തിനും ഞാൻ അമ്മയെ ആശ്രയിച്ചു. ഞാൻ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എന്താണ് ശരി, എന്താണ് തെറ്റ്. ചെറിയ തീരുമാനങ്ങൾക്കു പോലും എപ്പോഴും ആശ്രയിച്ചിരുന്ന ഒരാൾക്ക്, പെട്ടെന്ന് സ്വയം ഒറ്റയ്ക്ക് നിൽക്കുന്നത് അമിതമായി തോന്നി.
വേഗത്തിൽ വളരാനും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനും ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലാത്ത കാര്യങ്ങൾ പഠിക്കാനും നിർബന്ധിതയായ ഒരു ഘട്ടമായിരുന്നു അത്- ജാന്‍വി പറയുന്നു. രാജ് ഷമാനിയുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് ജാന്‍വി മനസ് തുറന്നത്.
Tags : janvi kapoor sreedevi kapoor