വലതുവശത്തെ കള്ളൻ തങ്ങളുടെ ആദ്യ നഷ്ട സിനിമയാണെന്ന് ഗുഡ്വിൽ എന്റർടെയ്ൻമെൻസിന്റെ ഉടമയും നിർമാതാവുമായ ജോബി ജോർജ്. ജീവിതത്തിൽ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതിന്റെ ഭാഗമായി പ്രൊഡക്ഷന്റെ ഭാഗമായതെന്നും ജോബി പറഞ്ഞു.
‘‘അന്തിച്ചർച്ചയിൽ സിനിമാക്കാർ പറയുന്നൊരു കാര്യമായിരുന്നു ഗുഡ്വിൽ എന്റർടെയ്ൻെമന്റ്സിന്റെ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു എന്നത്. അവർക്ക് ആഘോഷിക്കാൻ വേണ്ടി എനിക്കു പറയാം, ‘വലതുവശത്തെ കള്ളൻ’ ഗുഡ്വില്ലിന്റെ ആദ്യത്തെ നഷ്ട സിനിമയാണ്. പക്ഷേ അവർ ഭാഗികമായി സന്തോഷിച്ചാൽ മതി.
അത് ഗുഡ്വില് എന്റർടെയ്ൻമെൻസിന്റെ സ്വന്തം പടമല്ല. ഞങ്ങൾ ഡിസ്ട്രിബ്യൂട്ട് ചെയ്ത പടമാണ്. അല്ലെങ്കിൽ ഗുഡ്വില് എന്ന പ്രസ്ഥാനം ഒരാളെ സഹായിക്കാൻ പോയതാണ്. ജീവിതത്തിൽ സ്മരണ ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. തിന്ന ചോറിന് നന്ദി കാണിക്കണം. നമ്മളെ ഒരു നോട്ടത്താൽ എങ്കിലും സഹായം ചെയ്തവർക്ക് തിരിച്ച് സഹായം ചെയ്യുക, നന്മയുടെ പാതയിൽ നടക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് നന്മ െചയ്യുക, അങ്ങനെ വിചാരിക്കുന്ന ആളാണ് ഞാൻ.
ഷാജി നടേശൻ എന്ന നിർമാതാവിന്റെ പടത്തിലെ എല്ലാ പാട്ടുകളും ഗുഡ്വിൽ എന്റർടെയ്ൻമെൻസിന് ആയിരുന്നു കിട്ടിയിരുന്നത്. അതെല്ലാം ഹിറ്റായിരുന്നു. അവരുമായൊരു പാലം സൃഷ്ടിച്ചിരുന്നു. ആ പാട്ടുകൾ കാരണം നമുക്ക് കിട്ടിയ ഹൈപ്പും വാല്യുവും അദ്ദേഹത്തോടൊരു കടപ്പാട് സൃഷ്ടിച്ചു. ഷാജി നടേശന്റെ കഴിഞ്ഞ രണ്ട് സിനിമകൾ (ഒറ്റ്, ഗ്ർർ) ഫ്ലോപ്പ് ആയിരുന്നു.
ആ പ്രശ്നത്തിൽ നിൽക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ ഡേറ്റ് കിട്ടുന്നത്. ആരൊക്കെയോ ഇൻവെസ്റ്റേഴ്സ് പൈസ കൊടുക്കാമെന്ന് പറഞ്ഞാണ് ഷാജി പടം തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് വച്ച് ആരും പൈസ കൊടുക്കാതെ വന്നു.
ആരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോഴാണ് ഞാൻ വരുന്നത്. പ്രശ്നങ്ങളറിഞ്ഞപ്പോൾ വിതരണാവകാശം തരാൻ പറഞ്ഞു. സാധാരണ ഡിസ്ട്രിബ്യൂഷന്‍ പത്ത് ശതമാനം ആണ് വാങ്ങിക്കുന്നത്. എനിക്ക് അഞ്ച് ശതമാനം മതിയെന്ന് പറഞ്ഞു.
ഡിസ്ട്രിബ്യൂഷന്‍ അഡ്വാൻസായി ആറര കോടി രൂപ കൊടുത്തു. അതിലുള്ള എഗ്രിമെന്റ് ഉണ്ട്. ഷാജി നടേശൻ എനിക്ക് ആ പണം തരാതെ വെറൊരു പടം ചെയ്യാൻ പാടില്ലെന്നാണ് എഗ്രിമെന്റ്.
കൃത്യ സമയത്ത് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്ക് പലിശ തരണം. അതാണ് അതിലുള്ള ക്ലോസ്. പലിശ വേണ്ട മുതൽ മാത്രം മതി, ഇനിയും പുള്ളിയെ സഹായിക്കാൻ ഞാൻ തയാറാണ്. അദ്ദേഹം സിനിമാ കുടുംബത്തില്‍ പെട്ട ആളാണ്.
ആ പൈസ തികയാതെ വന്നപ്പോൾ വീണ്ടും പൈസ കൊടുത്തു. അങ്ങനെ ‘വലതുവശത്തെ കള്ളൻ’ തിയറ്ററിൽ എത്തുന്നത് 16 കോടി രൂപ ചെലവാക്കിയാണ്. ആ സിനിമ മോശമല്ല, ഇത്ര പോരായ്മയുമില്ല, എന്തുകൊണ്ടോ സിനിമ ഓടിയില്ല. സിനിമ ഓടാത്തതുകൊണ്ട് അണിയറക്കാരെയോ അഭിനേതാക്കളെയോ കുറ്റം പറഞ്ഞിട്ട് കാര്യമല്ല.
ബി. ഉണ്ണികൃഷണൻ പറഞ്ഞു, ബിജു മേനോൻ പ്രമോഷന് വന്നില്ലെന്ന്. അത് സത്യമാണ്. സംഘടനാ നേതാവിന് സത്യം മാത്രമല്ലേ പറയാന്‍ പറ്റൂപിറ്റേ ദിവസം അസോസിയേഷൻ ഒരു തീരുമാനം വച്ചപ്പോൾ വട്ടമേശ സമ്മേളനം നടത്തിയാൽ സിനിമ വിജയിക്കില്ലെന്നു ഷാജി അങ്ങോട്ട് പോയി അഭിമുഖം കൊടുത്തു. അതിനോട് എനിക്കു വിയോജിപ്പാണ്. ഇന്നത്തെ കാലത്ത്, ഉപ്പുതൊട്ട് കർപ്പൂരം വരെ വിൽക്കണമെങ്കിൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ വേണം.
സിനിമ വിജയിക്കും പരാജയപ്പെടും. പക്ഷേ, അതു മാർക്കറ്റ് ചെയ്യാൻ അഭിനേതാക്കൾതന്നെ വരേണ്ടി വരും, അക്കാര്യത്തിൽ അസോസിയേഷന്റെയും ഉണ്ണികൃഷ്ണന്റെയും കൂടെയേ ഞാൻ നിൽക്കൂ. ഷാജി നല്ല മനുഷ്യനായതു കൊണ്ട് എനിക്കു പൈസ തിരിച്ചു തരും.
ഇനിയും അദ്ദേഹത്തെ സഹായിക്കും. പൈസ വാങ്ങുന്ന നായകന്മാർ പ്രമോഷന് നിൽക്കണം. അല്ലെങ്കിൽ പൈസ വാങ്ങരുത്. ജില്ലാ കളക്ടർക്ക് കിട്ടുന്നതിനെക്കാൾ ശമ്പളം ഒരു സിനിമാ നടനു കിട്ടുന്നില്ലേ? അപ്പോൾ അതിന്റെ കൂറ് കാണിക്കണ്ടേ. സിനിമ ഒരു വ്യവസായമാണ്. എല്ലാവരും അതിനൊപ്പം നിൽക്കണം.’’ ജോബി ജോർജ് പറഞ്ഞു.
Tags : Joby George valathuvashathe kallan movie movie news