രവീണ ടണ്ടൻ.
വെല്‍ക്കം ടു ദി ജംഗിള്‍ എന്ന പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സ്വപ്നതാരം രവീണ ടണ്ടന്. എന്നാല്‍ കാമറയ്ക്കു മുന്നില്‍ മാത്രമല്ല, കാമറയ്ക്കു പിന്നിലും കാടുമായി രവീണയ്ക്ക് ആഴമേറിയ ബന്ധമാണുള്ളത്. വന്യജീവി ഫോട്ടോഗ്രഫിയെ ജീവിതത്തിന്റെ ഭാഗമാക്കിയ പ്രകൃതിസ്നേഹിയാണ് താനെന്ന് അന്തര്‍ദേശീയ കാമറ ദിനത്തില്‍, ഒരു ദേശീയ മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ രവീണ പറഞ്ഞു.
കടുവകള്‍, പുള്ളിപ്പുലികള്‍, മയിലുകള്‍ തുടങ്ങി കാട്ടിലെ വന്യമനോഹാരിതകളെ പകർത്തുന്നതു രവീണയുടെ ജീവിതത്തിന്റെ ഭാഗമാണ്. അതേസമയം, വന്യജീവി ഫോട്ടോഗ്രഫി അത്ര എളുപ്പമല്ലെന്നും രവീണ പറഞ്ഞു:
വന്യജീവി ഫോട്ടോഗ്രഫിയുടെ ഏറ്റവും വലിയ വെല്ലുവിളി, നമുക്ക് ഒന്നും മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ല എന്നതാണ്. ഒരു കടുവയോട് ഇങ്ങനെ നില്ക്കൂ എന്നു പറയാന്‍ നമുക്കാവില്ല. കാട് നമുക്കൊന്നും തരാന്‍ കടപ്പെട്ടിട്ടില്ല, അവിടെയുള്ള ഓരോ ചിത്രവും നമ്മള് കഠിനപ്രയത്നത്തിലൂടെ നേടിയെടുക്കേണ്ടതാണ്.

തന്റെ ഫോട്ടോഗ്രഫി ജീവിതത്തിലെ അവിസ്മരണീയമായ അനുഭവം രവീണ പങ്കുവയ്ക്കുകയുണ്ടായി. സത്പുര ടൈഗര്‍ റിസര്‍വില്‍ നടത്തിയ സഫാരിക്കിടെയായിരുന്നു അത്. കടുത്ത ചൂടില്‍, ശ്വാസം പോലും അടക്കിപ്പിടിച്ച് അവര്‍ ജീപ്പില്‍ കാത്തിരുന്നു. സൂര്യന് അസ്തമിച്ചതോടെ മടങ്ങാന്‍ ഗൈഡുകള്‍ തിടുക്കം കൂട്ടി. എന്നാല്‍ അവിടെത്തന്നെ തുടരാനായിരുന്നു രവീണയുടെ തീരുമാനം. ഒടുവില്‍ അവരുടെ ക്ഷമയ്ക്ക് ഫലമുണ്ടായി; ഒരു പെണ്‍കടുവ അവര്‍ക്കു നേരെ നടന്നു വന്നു.
വെറും മൂന്ന് സെക്കന്‍ഡ് മാത്രമാണ് എനിക്ക് ലഭിച്ചത്. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞാന്‍ ആ ചിത്രം പകര്‍ത്തി. അപ്പോഴത്തെ എന്റെ ആവേശം കാരണം കൈകള്‍ വിറച്ചു. ക്യാമറ ഫ്രെയിം പോലും ഇളകി. ഇപ്പോള്‍ എന്റെ ദൃശ്യയാത്രകളില് മകള്‍ രാഷാ തദാനിയും കൂടെയുണ്ടാകാറുണ്ട്. പണ്ട് സഫാരികളില്‍ ഒപ്പം വന്നിരുന്ന മകള്‍ ഇന്ന് തന്റെ കാമറയ്ക്ക് മുന്നിലെ പ്രധാന മോഡലുകളില്‍ ഒരാളാണ് - രവീണ കൂട്ടിച്ചേര്‍ത്തു.

രവീണ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിരുന്നു. അതൊരു ഗ്രൂപ്പ് പ്രദര്‍ശനം ആയിരുന്നു. 76 പ്രമുഖ ഫോട്ടോഗ്രാഫര്മാര്ക്കൊപ്പമാണ് രവീണ തന്റെ ചിത്രങ്ങളുമായെത്തിയത്. ചിത്രങ്ങളുടെ സാങ്കേതിക തികവിനേക്കാള്‍ അതിലടങ്ങിയിരിക്കുന്ന വികാരങ്ങളെ ആളുകള്‍ അഭിനന്ദിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ സന്തോഷം തോന്നാറെന്ന് 53-കാരിയായ താരം പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍, ഫോട്ടോഗ്രഫി എല്ലാവരിലേക്കും എത്തിച്ചതിനെ രവീണ സ്വാഗതം ചെയ്തു. എന്നാല്‍ പെട്ടെന്ന് ഒരു ചിത്രം പകര്‍ത്തുന്നതും വന്യജീവി ഫോട്ടോഗ്രഫിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്:
പ്രകൃതിയിലെ പ്രകാശത്തിന്റെ മാറ്റങ്ങളും വന്യമൃഗങ്ങളുടെ പെരുമാറ്റ രീതികളും മനസിലാക്കാന്‍ സാധിക്കണം. മൃഗങ്ങള്‍ നല്കുന്ന സൂചനകള്‍ തിരിച്ചറിയാനും അവ അടുത്തതായി എങ്ങോട്ട് നീങ്ങുമെന്നു പ്രവചിക്കാനും ഒരു ഫോട്ടോഗ്രാഫര്‍ക്ക് കഴിയണം.
ക്ഷമയാണ് വന്യജീവി ഫോട്ടോഗ്രഫിയുടെ താക്കോല്‍. ആളുകളില്‍ ഏറ്റവും കുറവുള്ളതും അതുതന്നെയാണ്. മികച്ച വന്യജീവി ചിത്രങ്ങള്‍ ഒരിക്കലും ഒരു അവിചാരിത സംഭവമല്ല; മറിച്ച് അത് നിരന്തരമായ ശ്രമങ്ങളുടെയും കാത്തിരിപ്പിന്റെയും മൃഗങ്ങളോടുള്ള ആദരവിന്റെയും ഫലമാണ്- രവീണ ടണ്ടൻ പറഞ്ഞു.
Tags : Raveena Tandon wildlife photography Bollyywood Film News