അന്ന ബെൻ
കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.

കൊട്ടുക്കാളി എന്ന ചിത്രത്തിൽ കണ്ണുകളിലൂടെ മാത്രമാണ് താൻ വികാരങ്ങൾ പ്രകടിപ്പിച്ചിരുന്നതെങ്കിൽ, കോൺ സിറ്റിയിൽ ഡയലോഗുകൾ ഏറെയുണ്ട്. തമിഴ് പെട്ടെന്ന് വഴങ്ങില്ലെന്ന് തുടക്കത്തിൽ സംവിധായകൻ ഹരീഷ് ദുരൈരാജിനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം കാര്യങ്ങൾ എളുപ്പമാക്കി തന്നു. സീനുകൾ വളരെ വേഗത്തിൽ വിശദീകരിക്കുന്ന സ്വഭാവത്തിനുടമയാണ് സംവിധായകൻ. തമിഴ് മാതൃഭാഷയല്ലാത്തതുകൊണ്ട് തനിക്ക് മാത്രമാണ് പ്രയാസമെന്നു കരുതിയെങ്കിലും, മുതിർന്ന താരം വടിവുക്കരസിക്ക് പോലും സംവിധായകന്റെ സ്പീഡ് മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും അന്ന തമാശയോടെ പറഞ്ഞു.
കോൺ സിറ്റിക്ക് ശേഷം എല്ലാത്തരം ജോണറുകളും പരീക്ഷിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അന്ന പറഞ്ഞു. എന്നാൽ കോമഡി ചെയ്യുവാൻ ഇപ്പോഴും പേടിയാണ്. മുൻകൂട്ടി തയാറെടുപ്പുകൾ നടത്തി അഭിനയിക്കുന്നതാണ് തന്റെ രീതി. എന്നാൽ കോൺ സിറ്റിയിൽ ബ്ലാങ്ക് സ്ലേറ്റുമായി വരാനാണ് സംവിധായകൻ ആവശ്യപ്പെട്ടത്. നോക്കാം എന്ന അർഥത്തിലുള്ള പാത്തുക്കലാം എന്ന സംവിധായകന്റെ വാക്ക് തനിക്ക് വലിയ പ്രഷർ ആയിരുന്നുവെന്നും അന്ന പറഞ്ഞു.

അർജുൻ ദാസുമായി മുൻപ് ചില പ്രോജക്ടുകൾ പ്ലാൻ ചെയ്തിരുന്നെങ്കിലും നടന്നില്ല. കൈതി മുതൽ താൻ അർജുന്റെ വലിയൊരു ആരാധകിയാണെന്ന് അന്ന പറഞ്ഞു. വ്യത്യസ്തമായ ജോണറുകൾ പരീക്ഷിക്കാനും കഥാപാത്രങ്ങൾക്ക് അനുസരിച്ച് മാറാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നു താരം കൂട്ടിച്ചേർത്തു.
അതേസമയം, കൊട്ടുക്കാളി എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിട്ടും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച ചലനം സൃഷ്ടിച്ചില്ല. അതൊരു തിരിച്ചടിയാണെന്നു തോന്നുന്നില്ല. അതൊരു പരീക്ഷണ ചിത്രമായിരുന്നു. അത്തരം സിനിമയിൽ സഹകരിക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യമായി കാണുന്നു. നമുക്ക് ഇഷ്ടപ്പെട്ട ഒരു സ്ക്രിപ്റ്റ് കണ്ടെത്തുക, നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരോടൊപ്പം പ്രവർത്തിക്കുക, അത് പൂർത്തിയാക്കുക എന്നതാണ് യഥാർഥ നേട്ടമെന്നും അന്ന ബെൻ പറഞ്ഞു.
Tags : Anna Ben Con City Kottukkaali Arjun Das Yogi Babu VTV Ganesh Ramesh Thilak Vadivukkarasi Kollywood Tamil Film News Malayalam Film News