കിലുകിൽ പമ്പരവും കറുകവയൽ കുരുവിയും ശാന്തമീ രാത്രിയുമെല്ലാം ചുണ്ടുകളിൽ മൂളിപ്പാട്ടായി വരുമ്പോൾ മലയാളികൾക്ക് പിന്നിൽ എസ്.പി. വെങ്കിടേഷ് എന്ന മാന്ത്രികനുണ്ടായിരുന്നു. നീലാഞ്ജാന പൂവിൻ താരാട്ടുപാട്ട് പോലെയായിരുന്നു വെങ്കിടേഷിന്റെ ഓരോ പാട്ടുകളും. ബാല്യവും കൗമാരവും യൗവനവും വാർധക്യവും പിന്നിടുമ്പോഴും എസ്പിവിയുടെ ഒരു പാട്ടെങ്കിലും ആസ്വാദിക്കാത്തവർ ഉണ്ടാകുമോ...
പൂത്തുലഞ്ഞ് നിൽക്കുന്ന പൂക്കൾ പോലെയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം. എല്ലാ പാട്ടുകളിലും അതിന്റേതായ ഭംഗി നിലനിർത്തി. ആസ്വാദനത്തിന്റെ പാരമ്യത്തിലെത്തിച്ചു.
രാത്രിയുടെ സ്വാതന്ത്ര്യത്തില്‍ വിരിഞ്ഞ ശാന്തമീ രാത്രിയില്‍... മന്നാഡിയാരുടെ പ്രണയ തീക്ഷ്ണത പറഞ്ഞ തളിര്‍വെറ്റിലയുണ്ടോ... വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും വീര്‍പ്പുമുട്ടലുകള്‍ ഇഴചേര്‍ന്ന പൈതൃകത്തിലെ, വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍, പ്രണയത്തിന്റെ അഴകില്‍ വിരിഞ്ഞ മിന്നാരത്തിലെ ഗാനങ്ങള്‍, കിലുക്കത്തിലെ കുസൃതിപ്പാട്ടുകള്‍,
കെ.എസ്. ചിത്രയുടെ അന്നോളം കേട്ടിട്ടില്ലാത്തൊരു ആലാപന ശൈലി അവതരിപ്പിച്ച സ്ഫടികത്തിലെ ഗാനങ്ങള്‍, സ്നേഹം മാത്രം മനസിലുള്ള ചേട്ടന്റെ കഥ പറഞ്ഞ വാല്‍സല്യത്തിലെ ഗാനങ്ങള്‍, ശാസ്ത്രീയ സംഗീതത്തിന്റെ ഭംഗിയറിയിച്ച സോപാനത്തിലെ ഗാനങ്ങള്‍, ബാഗി ജീന്‍സും ഷൂസുമണിഞ്ഞ പെണ്ണിനെ കുറിച്ചു പാടിയ സൈന്യത്തിലെ പാട്ടുകള്‍...അങ്ങനെ എത്രയെത്ര ഗാനങ്ങള്‍.
ആ ഗാനങ്ങളെല്ലാം ഇനിയും കേൾക്കും...സംഗീതം ആസ്വദിക്കുന്നവരെയുള്ളിൽ എസ്.പി. വെങ്കിടേഷ് എന്നും ജീവിക്കും.
Tags : S. P. Venkatesh Indian music director