ബോളിവുഡ്-തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് നേഹ ധൂപിയ. 2002 ൽ മിസ് ഇന്ത്യ പട്ടം നേടിയ നേഹ ആ വർഷം തന്നെ മിസ് യൂണിവേഴ്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നേഹ പിന്നീട് ബോളിവുഡിലേക്ക് ചുവടുമാറ്റിയിരുന്നു.
ഇപ്പോഴിതാ കരിയറിലുടനീളം താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെയാണു മാറ്റിമറിച്ചത് എന്നതിനെക്കുറിച്ചും നേഹ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
ഒരു ടിവി ഷോയുടെ ഓഡിഷന് പോയപ്പോൾ അതിന്റെ കാസ്റ്റിംഗ് ഡയറക്ടർ തന്റെ ചിരി കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞുവെന്നും പിന്നീട് മിസ് ഇന്ത്യ നേടിയപ്പോഴും തനിക്കു ചിരിക്കാൻ കഴിഞ്ഞില്ലെന്നും നേഹ പറയുന്നു. ഇക്കാര്യം പത്തു വർഷത്തോളം തന്നെ ബാധിച്ചുവെന്നും നേഹ കൂട്ടിച്ചേർത്തു. ഒരു ടിവി ഷോയ്ക്കിടെയായിരുന്നു നേഹയുടെ പ്രതികരണം.
എന്റെ കരിയറിന്റെ തുടക്കം. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വളരെ പുതിയതായിരുന്നു. ഒരു ടെലിവിഷൻ ഷോയുടെ ഓഡിഷനു പോയി. കാസ്റ്റിംഗ് ഡയറക്ടറുടെ കൂടെ കാറില്‍ ഇരിക്കുകയായിരുന്നു. അയാള്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു. നീ ചിരിക്കരുത്, നിന്റെ ചിരി കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞു. ചിരിക്കാത്തപ്പോഴാണ് നിന്റെ മുഖത്തിന് കരുത്ത് കൂടുതലെന്നാണു പറഞ്ഞത്.
പിന്നീട് മിസ് ഇന്ത്യ നേടിയിട്ടു പോലും ഞാന്‍ ചിരിച്ചിട്ടില്ല. അന്നത്തെ ഫോട്ടോസ് നോക്കിയാല്‍ കാണാം, ഞാന്‍ ചിരിക്കുന്നില്ല. എട്ടു പത്തു വര്‍ഷത്തേക്ക് അതെന്നെ ബാധിച്ചു. എല്ലാത്തിനും കാരണം എന്റെ ചിരി ഭംഗിയില്ലെന്ന് അവര്‍ പറഞ്ഞതിനാലാണ്- നേഹ ധൂപിയ പറയുന്നു.
Tags : Neha Dhupia movie news