ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടേണ്ട 444 വിമാനങ്ങൾ ഞായറാഴ്ച റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്നലെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും പുറപ്പെടേണ്ട 50 വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി.
യൂറോപ്പിലേക്കും യുകെയ്ക്കുമുള്ള ഇൻഡിഗോയുടെ വിമാന സർവീസും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആകാശ എയർലൈൻസ്, സ്പൈസ്ജെറ്റ് തുടങ്ങിയ വിമാനക്കന്പനികൾ ഗൾഫ് മേഖലയിലേയ്ക്ക് നടത്തുന്ന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ചു.
ഇന്ത്യൻ വിമാനക്കന്പനികൾക്ക് പാക്കിസ്ഥാന്റെ വ്യോമപാത തുറന്നു കൊടുക്കാത്ത സാഹചര്യത്തിൽ യൂറോപ്പിലേക്കുള്ള വിമാന സർവീസിന് പശ്ചിമേഷ്യൻ ഇടനാഴികളെയാണ് ഇന്ത്യ കൂടുതലും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽകൂടിയാണ് വിമാന സർവീസുകൾ റദ്ദാക്കാൻ വിമാനക്കന്പനികൾ നിർബന്ധിതമായത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തന ചട്ടങ്ങൾ പാലിക്കുന്നതിനും വിമാനക്കന്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
സംഘർഷം ആരംഭിച്ച ശനിയാഴ്ച ഗൾഫ് മേഖലയിലേക്കുള്ള 410 വിമാനസർവീസുകളാണ് ഇന്ത്യ റദ്ദാക്കിയത്. മാർച്ച് അഞ്ച് വരെ മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണമായി ലഭിക്കുമെന്നും റീഷെഡ്യൂൾ ചെയ്താൽ അധികതുക നൽകേണ്ടിവരില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇന്ത്യയിൽനിന്ന് യാത്ര പദ്ധതി ഇട്ടിരുന്ന വിദേശ പൗരന്മാർ നിലവിലെ സാഹചര്യത്തിൽ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിനെ സമീപിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വീസ നീട്ടുന്നതിനോ താമസസൗകര്യം ക്രമീകരിക്കുന്നതിനോ ആണ് നിർദേശം. നിരവധി അന്താരാഷ്ട്ര വിമാനക്കന്പനികളും പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു.
Tags : 444 flight services cancelled India