ന്യൂഡൽഹി: ഡൽഹിയിൽ അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണം മൂലം നാലിൽ മൂന്നു വീടുകളിൽ ഒരാളെങ്കിലും അസുഖബാധിതമായതായി സർവേയിൽ കണ്ടെത്തി. ദേശീയ തലസ്ഥാന പ്രദേശത്ത് 75 ശതമാനം വീടുകളിലും ഒന്നോ അതിലധികമോ അംഗങ്ങൾക്കു രോഗം ബാധിച്ചു.
ശ്വാസകോശങ്ങൾക്കുപുറമെ കാഴ്ചയെയും അന്തരീക്ഷമലിനീകരണം ബാധിച്ചിട്ടുണ്ട്. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്നലെ 400നും 500നും ഇടയിൽ അപകടകരമായ നിലയിലേക്ക് ഉയർന്നു. വായുവിലെ സൂക്ഷ്മ കണികകളുടെ (പിഎം 2) അളവ് മീറ്ററിൽ 350 ഗ്രാം വരെയെത്തി. ലോകാരോഗ്യ സംഘടന നിർദേശിച്ച സുരക്ഷിത പരിധിയേക്കാൾ പത്തിരട്ടി കൂടുതലാണിത്.
എല്ലാ വർഷവും ഈ സീസണിൽ ശ്വസനംതന്നെ അപകടകരമാകുന്ന നഗരമായി ദേശീയ തലസ്ഥാനം മാറിയിട്ടും കാര്യമായ പരിഹാരങ്ങളില്ല. ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണവും പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല.
ഹൃദ്രോഗ ബാധയ്ക്കും വിഷവാതകങ്ങൾ കാരണമാകുന്നതായും പഠനങ്ങളിൽ കണ്ടെത്തി. ആസ്ത്്മ അടക്കമുള്ള ശ്വാസരോഗമുള്ളവർ കഴിയുമെങ്കിൽ ഒരു മാസത്തേക്കെങ്കിലും ഡൽഹി വിട്ടു താരതമ്യേന ശുദ്ധവായു കിട്ടുന്ന സംസ്ഥാനങ്ങളിലേക്കോ മലയോരങ്ങളിലേക്കോ മാറി താമസിക്കണമെന്ന് ശ്വാസരോഗ വിദഗ്ധർ (പൾമണറി, ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ് മെഡിസിൻ) നിർദേശിച്ചു.
ശ്വാസകോശ രോഗങ്ങൾക്കു പുറമെ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവയും പനി അടക്കമുള്ള വൈറൽ രോഗങ്ങളും ഡൽഹിയിൽ വ്യാപിക്കുന്നതും പ്രശ്നമായിട്ടുണ്ട്. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ ശ്വാസം മുട്ടിക്കുന്ന ഡൽഹിയിലെ മലിനവായു ഇന്നലെയും അപകടകരമായ നിലയിലാണ്.
നീണ്ടുനിൽക്കുന്ന ശ്വസനബുദ്ധിമുട്ടുകൾ, പനി, ശരീരവേദന എന്നിവ തലസ്ഥാനത്ത് വളരെ കൂടുതൽ പേരെ ബാധിച്ചിട്ടുണ്ട്. എച്ച്3 എൻ2 ഇൻഫ്ളുവൻസയും മറ്റു വൈറൽ രോഗങ്ങളും അണുബാധകളും വ്യാപകമായുണ്ട്. വിട്ടുമാറാത്ത ചുമയും പനിയും മുതൽ തൊണ്ടവേദന, ക്ഷീണം വരെയുള്ള ലക്ഷണങ്ങളുള്ളവരുടെ എണ്ണം കുത്തനേ ഉയർന്നു.
കുട്ടികളെയും പ്രായമായവരെയും മുൻകാല രോഗാവസ്ഥയുള്ളവരെയും വൈറസ് രോഗങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നുവെന്നാണ് കമ്യൂണിറ്റി പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസിന്റെ പുതിയ സർവേയിൽ കണ്ടെത്തിയത്.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ 15,000ത്തിലധികം പേരെ നേരിട്ടു കണ്ടാണു സർവേ നടത്തിയത്. സെപ്റ്റംബറിൽ 56 ശതമാനം വീടുകളിൽ രോഗാവസ്ഥ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞയാഴ്ച 75 ശതമാനം വീടുകളായി വർധിച്ചു.
Tags : Air pollution Delhi sick households