ന്യൂഡൽഹി: ഡൽഹിയിൽ 2023ലുണ്ടായ ഏഴിലൊരു മരണത്തിനും കാരണം വായുമലിനീകരണമായിരുന്നുവെന്നു പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ പുറത്തുവിട്ട ഡാറ്റയിലാണ് ഈ വിലയിരുത്തൽ.
ഡാറ്റ പ്രകാരം വായുവിലെ സൂക്ഷ്മകണികകളുടെ (പിഎം) മലിനീകരണം മൂലം ഡൽഹിയിൽ 17,188 മരണങ്ങളാണ് 2023ൽ ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ ആ വർഷമുണ്ടായ ആകെ മരണത്തിന്റെ ഏകദേശം 15 ശതമാനമാണിത്. രാജ്യതലസ്ഥാനത്തെ ഏഴിലൊരു മരണവും വിഷമയമായ വായുവുമായി ബന്ധപ്പെട്ടാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങളേക്കാൾ അപകടകരമാണു ഡൽഹിയിലെ വായുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ലെ ആകെ മരണങ്ങളുടെ 12.5 ശതമാനം ഉയർന്ന സിസ്റ്റോളിക് രക്തസമ്മർദം മൂലമായപ്പോൾ (14,874 മരണങ്ങൾ) പ്രമേഹം മൂലമുണ്ടായ മരണങ്ങളുടെ ശതമാനം ഒന്പതാണ് (10,653 മരണങ്ങൾ). ഇതേ വർഷം ഉയർന്ന കൊളസ്ട്രോൾ 7,267 മരണങ്ങൾക്കും അമിത ശരീരഭാരം (ബിഎംഐ) 6,698 മരണങ്ങൾക്കും കാരണമായി.
വായുമലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ 2018ൽ 15,786 ഉണ്ടായിരുന്നിടത്തുനിന്നാണ് 2023ൽ 17,000ത്തിലധികമായി വർധിച്ചതെന്നാണ് ഡാറ്റ ചൂണ്ടിക്കാട്ടുന്നത്. വായുമലിനീകരണം ഹ്രസ്വ കാലയളവിലും ദീർഘകാലയളവിലും ശ്വാസകോശത്തിലും മറ്റു ശരീരവ്യവസ്ഥകളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് കുട്ടികളിൽ ശ്വാസകോശത്തിന്റെ വളർച്ചയെ തടസപ്പെടുത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
Tags : Air pollution