ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പുതിയ നോട്ടീസ് നൽകി. രാജ്യസഭ സെക്രട്ടറി ജനറലിനാണ് 73 എം.പിമാർ ഒപ്പിട്ട പ്രമേയ നോട്ടീസ് സമർപ്പിച്ചത്.
2026 മാർച്ച് 15ന് ശേഷം ഭരണഘടനാ വിരുദ്ധമായ ഒൻപതോളം കാര്യങ്ങൾ സിഇസിയുടെ ഭാഗത്തുനിന്നുണ്ടായതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ സിഇസി കേന്ദ്ര സർക്കാരിനും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന പരാതി. ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഇതിന് തെളിവായി പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 193 എംപിമാർ ചേർന്ന് നൽകിയ നോട്ടീസ് രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കറും തള്ളിയിരുന്നു.
ഇതിനെത്തുടർന്നാണ് കൂടുതൽ കൃത്യമായ ആരോപണങ്ങൾ ഉൾപ്പെടുത്തി പുതിയ നോട്ടീസ് നൽകാൻ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്. രാജ്യസഭാ അധ്യക്ഷൻ നോട്ടീസ് അംഗീകരിച്ചാൽ, ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന ജഡ്ജിമാരടങ്ങുന്ന സമിതിയെ നിയോഗിക്കേണ്ടി വരും.
.
Tags : Gyanesh Kumar Chif Election Commissioner Latest News