ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിയിൽ രോഗിയായ മരുമകനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഡ്രൈവറുടെ അടിയേറ്റ് വയോധികൻ മരിച്ചു. രാജ്ഗഡ് സ്വദേശി ഭഗവാൻ സിംഗ് (60) ആണ് മരിച്ചത്. സംഭവത്തിൽ ഡ്രൈവർ കൈലാഷ് തൻവാറിനെ (26) അറസ്റ്റ് ചെയ്തു.
ഖിൽച്ചിപുർ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച മരുമകൻ മനോഹർ സിംഗിനെ രാജസ്ഥാനിലെ ജാലാവറിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഭഗവാൻ സിംഗും കുടുംബവും.
എന്നാൽ ഖിൽച്ചിപൂരിൽ വച്ച് ഒരു പിക്ക് അപ്പ് വാൻ മറ്റ് വാഹനങ്ങളിൽ ഇടിച്ച് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഭഗവാൻ പുറത്തിറങ്ങി കൈലാഷിനോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഭഗവാൻ തലയിലെ മുറിവ് തുണി ഉപയോഗിച്ച് കെട്ടിവച്ച ശേഷം യാത്ര തുടർന്നു. 50 കിലോമീറ്റർ പിന്നിട്ടപ്പോൾ രക്തം തുണിയിലൂടെ പുറത്തേക്ക് വരുന്നത് കണ്ട് വീട്ടുകാർ അദ്ദേഹത്തെ രാജസ്ഥാനിലെ ആശുപത്രിയിൽ എത്തിച്ചു.
നില ഗുരുതരമായതിനാൽ ഉടൻ തന്നെ ജാലാവറിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജാലാവറിലെ ആശുപത്രിയിലെത്തിയപ്പോഴേക്കും ഭഗവാൻ മരണത്തിനു കീഴടങ്ങിയിരുന്നു.
സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന്‍റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവുകളും പരിശോധിച്ച ശേഷം പോലീസ് ഒളിവിൽ പോയ പ്രതിയെ പിടികൂടി. അക്രമം നടത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.