മെറ്റ
ന്യൂഡൽഹി: കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ, വ്യാജ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ പ്രചരിച്ചതിലും പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിലുണ്ടായ സാങ്കേതികപ്പിഴവുകളിലും കേന്ദ്രസർക്കാരിനോടു ഖേദം പ്രകടിപ്പിച്ച് മെറ്റ.
മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് മേധാവി ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഇന്നലെ കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവുമായും മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണനുമായും നടത്തിയ കൂടിക്കാഴ്ചയിലാണു ഖേദം പ്രകടിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഏത് ഉള്ളടക്കം ലഭ്യമാക്കണമെന്ന് മെറ്റ സ്വയം തീരുമാനിക്കുന്നതിനാൽ വിവരസാങ്കേതിക നിയമപ്രകാരമുള്ള സംരക്ഷണം മെറ്റയ്ക്കു ബാധകമല്ലെന്ന് കൂടിക്കാഴ്ചയിൽ കേന്ദ്രസർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് താത്കാലികമായി നീക്കം ചെയ്തതിനെത്തുടർന്ന് അയച്ച സമൻസിന് മറുപടിയായാണ് മെറ്റ സംഘം കേന്ദ്രസർക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. കമ്പനിയുടെ പ്രാദേശിക ഉദ്യോഗസ്ഥരെയല്ല മറിച്ച് ആഗോളതലത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് കേന്ദ്രസർക്കാർ വിശദീകരണം തേടിയത്.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മൂന്നു ദിവസത്തിനകം മെറ്റ മേധാവി സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ കമ്പനിക്കുള്ള നിയമപരമായ സംരക്ഷണം പിൻവലിക്കുമെന്ന് വിവരസാങ്കേതിക കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി ജൂലൈ 23ന് പങ്കുവച്ച സെൽഫി വീഡിയോ ഓട്ടോമേറ്റഡ് ഫിൽട്ടറുകളുടെ സാങ്കേതികപ്പിഴവുമൂലമാണ് നീക്കം ചെയ്തതെന്നാണ് മെറ്റ നൽകിയ വിശദീകണം. പിന്നീട് ഈ വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ മെറ്റ നൽകിയ വിശദീകരണത്തിൽ കേന്ദ്രസർക്കാർ തൃപ്തരല്ലെന്നാണു സൂചന.
കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പങ്കുവച്ചതിനെത്തുടർന്ന് കേന്ദ്രസർക്കാരിന്റെ കടുത്ത നിരീക്ഷണത്തിലിരിക്കെയാണു പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമത്തിൽനിന്നും നീക്കം ചെയ്ത സംഭവം മെറ്റയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. കമ്പനിയുടെ ആഗോള പ്രതിനിധിസംഘം ഇന്നും കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്ച നടത്തും.
Tags : Pleaded Guilty Meta Expressed Regret Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash