ഗാസിയാബാദ്: ഗുരുഗ്രാമില്‍ ഭാര്യയെ ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് നഴ്സായായ കാജലിനെ (23) റേഡിയോളജിസ്റ്റായ ഭർത്താവ് അരുൺ ശർമ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയാണ് അരുൺ. ഗുരുഗ്രാമിലെ നഴ്സിംഗ് ഹോമിൽ ഒന്നിച്ച് ജോലി ചെയ്തവരായിരുന്നു അരുണും കാജലും. ആദ്യം ഇരുവരും തമ്മിലൽ സൗഹൃദമായിരുന്നു. പിന്നീടത് പ്രണയമായി മാറി. അവസാനം ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സന്തോഷപൂർണമായ ജീവിതമായിരുന്നു.
എന്നാൽ പിന്നീട് അരുൺ നിസാര കാര്യങ്ങളുടെ പേരിൽ ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധനത്തിന്റെ പേരിൽ ശല്യപ്പെടുത്താനും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കാനും തുടങ്ങി. മാർച്ച് നാലിന് ഹോളി ആഘോഷത്തിനായി കാജലും അരുണും കാജലിന്റെ വീട്ടിലേക്ക് പോയിരുന്നു. 17ന് രാത്രി അരുൺ മദ്യപിച്ചാണ് കാജലിന്റെ വീട്ടിലെത്തിയത്. മദ്യലഹരിയിൽ അരുണ്‍ കാജലിനെ മർദിക്കുകയും ചെയ്തു.
അടുത്ത ദിവസം അതിനെപ്പറ്റി സംസാരിക്കുന്നതിനിടയിലും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. പിന്നാലെയാണ് കാജലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് വീട്ടിലെ ശുചിമുറിയിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി കാജലിന്റെ കുടുംബം പോലീസിനെ അറിയിച്ചു.
തുടർന്ന് അരുൺ മകളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞതോടെ അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.
Tags : Husband kills wife poisoning dowry dispute